ഡല്‍ഹി: ഡൽഹിയിലെ അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിനിടെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ദാരുണമായ സംഭവമാണ് നടന്നതെന്നും കേന്ദ്രസർക്കാറാണ് ദുരന്തത്തിന്‍റെ ഉത്തരവാദിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
'വളരെ ദാരുണമായ സംഭവമാണ് നടന്നത്, മനസാക്ഷി ഇല്ലാത്ത ഈ സർക്കാർ കർഷകരെയും കാർഷിക മേഖലയെയും സുഹൃത്തുക്കളായ അംബാനിക്കും അദാനിക്കും വില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. സമരം ചെയ്യുന്ന കർഷകരെ ഖാലിസ്ഥാനികളെന്നും വിളിക്കുന്നു. ഈ ദുരന്തത്തിന്‍റെ പൂർണ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്' - കിസാൻ ഏക്ത മോർച്ചയുടെ ട്വിറ്റർ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണിന്‍റെ പ്രതികരണം.
അതേസമയം, കേന്ദ്ര സര്‍ക്കാരുമായി ഇന്ന് നടത്തുന്ന ചര്‍ച്ചയും പരാജയപ്പെട്ടാല്‍ സമരം ഇനിയും ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുക, താങ്ങുവില സംബന്ധിച്ച നിയമസാധുതയുള്ള ഉറപ്പ് നല്‍കുക എന്നീ ആവശ്യങ്ങള്‍ അംഗീകരിച്ചേ മതിയാകൂ എന്നാണ് കര്‍ഷകരുടെ ആവശ്യം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ കുറഞ്ഞതൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ല. 50 ശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചുവെന്ന വാദം അടിസ്ഥാന രഹിതമാണ്. രണ്ട് പ്രധാന ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടിട്ടില്ല എന്ന് ജയ് കിസാന്‍ ആന്ദോളന്‍ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.