ഡല്‍ഹി: ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് രാഷ്ട്രീയത്തിൽ ചേരാൻ വലിയ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് മുതിർന്ന സി.പി.ഐ (എം) നേതാവ് അശോക് ഭട്ടാചാര്യ. ചിലർ അദ്ദേഹത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് ഒരു രാഷ്ട്രീയക്കാരനാകാന്‍ കഴിയില്ല. ഒരു സ്പോർട്സ് ഐക്കൺ ആയി വേണം അദ്ദേഹം അറിയപ്പെടേണ്ടത്. അദ്ദേഹത്തോടുതന്നെ നേരിട്ട് ഇക്കാര്യം പറഞ്ഞിരുന്നു. മറിച്ചൊരു അഭിപ്രായം അദ്ദേഹത്തിനുമില്ല - ഭട്ടാചാര്യ പറഞ്ഞു.
എന്നാല്‍ ഈ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ് രംഗത്തെത്തി. 'ചില ആളുകൾ അവരുടെ ദുഷിച്ച ചിന്താഗതി കൊണ്ട് എല്ലാത്തിലും രാഷ്ട്രീയം മാത്രമാണ് കാണുന്നത്. അദ്ദേഹത്തിന്‍റെ ലക്ഷകണക്കിന് ആരാധകരെപ്പോലെ സൗരവ് ഗാംഗുലി എത്രയും വേഗം സുഖം പ്രാപിച്ച് വരട്ടെയെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്' എന്നായിരുന്നു ഘോഷിന്‍റെ പ്രതികരണം.
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗാംഗുലി നിലവിൽ ചികിത്സയിൽ തുടരുകയാണ്. ആ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ കുടുംബ സുഹൃത്ത് കൂടിയായ അശോക് ഭട്ടാചാര്യയുടെ പ്രസ്താവന വിവാദം ഉയർത്തിയിരിക്കുന്നത്.