ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിടുന്നത് നാളത്തേക്ക് മാറ്റി. സൗരവ് ഗാംഗുലിയെ പ്രവേശിപ്പിച്ച കൊൽക്കത്തയിലെ വുഡ്ലാൻഡ് ആശുപത്രി അധികൃതർ അറിയിച്ചതാണിത്. ഗാംഗുലിയുടെ ആരോഗ്യ നില ഇന്ന് ഒരിക്കൽ കൂടി വിലയിരുത്തും. ഇതിന് ശേഷമാകും ഡിസ്ചാർജ്. ഗാംഗുലി ബുധനാഴ്ച ആശുപത്രി വിടുമെന്ന് വുഡ്ലാന്റ് ആശുപ്ത്രി സിഇഒ ഡോക്ടർ രൂപാലി ബസു ഇന്നലെ അറിയിച്ചിരുന്നു.
ആശുപത്രി വിട്ടാലും വീട്ടിൽ നിരീക്ഷണം തുടരുമെന്നും രൂപാലി ബസു അറിയിച്ചു. മൂന്നാഴ്ചക്ക് ശേഷം ചികിത്സയുടെ അടുത്ത ഘട്ടം നിശ്ചയിക്കും. ഗാംഗുലിയെ ചികിത്സിക്കുന്ന 9 അംഗ വിദഗ്ധ സംഘവുമായി ഹൃദ്രോഗ വിദഗ്ധൻ ഡോ. ദേവി ഷെട്ടി ചർച്ച നടത്തിയ ശേഷമാണ് തുടർ നടപടികൾ തീരുമാനിച്ചത്.
ജനുവരി രണ്ടിനാണ് നെഞ്ചുവേദനയെ തുടർന്നാണ് നാൽപ്പത്തി എട്ടുകാരനായ ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിലെ ജിനേഷ്യത്തിൽ വ്യായാമത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പരിശോധനയിൽ ഹൃദയത്തിൽ തടസം കണ്ടെത്തിയതിനെ തുടർന്ന് ആൻജിയോ പ്ലാസ്റ്റിക് വിധേയനാക്കി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാംഗുലിയുമായി സംസാരിച്ചു. അസുഖം എത്രയും വേഗം ഭേദമാകട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാംഗുലിയുടെ ഭാര്യ ഡോണയുമായും പ്രധാനമന്ത്രി സംസാരിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ബിസിസിഐ സെക്രട്ടറി ജെയ് ഷാ എന്നിവർ ഗാംഗുലിയെ ആശുപത്രിയിൽ സന്ദർശിച്ചു.