പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയ കേസില്‍ അന്താരാഷ്ട്ര കുറ്റവാളി രവി പൂജാരിയെ പൊലീസ് ചോദ്യം ചെയ്തു. ഫോണിലൂടെയാണ് ചെന്നിത്തലയെ പൂജാരി ഭീഷണിപ്പെടുത്തിയത്. ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നത്. 2016 ലാണ് ചെന്നിത്തലയെ പൂജാരി ഭീഷണിപ്പെടുത്തിയത്.
തിരുവനന്തപുരം കൻ്റോൺമെന്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. കൻ്റോണ്‍മെൻ്റ് എസിപിയാണ് പൂജാരിയെ ചോദ്യം ചെയ്തത്. കേരളാ പൊലീസ് ബംഗളൂരുവിലെത്തിയാണ് ചോദ്യം ചെയ്തത്. സെനഗലിൽ പിടിയിലായ രവി പൂജാരി നിലവിൽ കർണാടക പൊലീസിന്റെ കസ്റ്റഡിയിലാണ്. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ് പൂജാരി. ആശുപത്രിയിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
രാജ്യത്തിനകത്തും പുറത്തുമായി 200 ലധികം കേസുകളിലെ പ്രതിയാണ് പൂജാരി. കർണാടകയിൽ 100ൽ അധികം കേസുകളാണ് പൂജാരിയുടെ പേരിലുള്ളത് . സെനഗലിൽ പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂജാരിയെ സെനഗൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ജനുവരി 18ന് കൊച്ചിയിൽ നടന്ന ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിലും പൂജാരി പ്രതിയാണ്. പൂജാരിക്കെതിരെ എറണാകുളം അഡീഷണൽ ചീഫ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.