മുന്നണി മാറ്റത്തെ ചൊല്ലി മന്ത്രി എ. കെ. ശശീന്ദ്രനും ടി. പി. പീതാംബരനും രണ്ടുചേരിയില്‍ ആയതോടെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേക്ക്. പാലാ അടക്കം സിറ്റിങ് സീറ്റുകൾ വിട്ടു കൊടുത്ത് വിട്ടുവീഴ്ച വേണ്ടെന്നാണ് പവാറിന്‍റെ നിലപാട്. കേരളത്തിലെ ഒരു വിഭാഗം അതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍, പാലയുടെ പേരിൽ മാത്രം പിണങ്ങി മുന്നണി വിടരുതെന്നാണ് എ. കെ. ശശീന്ദ്രന്‍റെ നിലപാട്.
പക്ഷെ, അര നൂറ്റാണ്ടിന് ശേഷം പിടിച്ചെടുത്ത പാല സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് മാണി സി. കാപ്പന്‍. ആവശ്യങ്ങളുമായി ഇരുവിഭാഗവും വെവ്വേറെ പവാറിനെ കണ്ടു. അതോടെ, ഇരുവിഭാഗം നേതാക്കളുമായും ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിലേക്ക് എത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പവാര്‍ കേരളത്തിലേക്ക് വരുമെന്ന് അറിയിച്ചിരിക്കുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
നേരത്തെ, തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എന്‍.സി.പിക്ക് സംസ്ഥാനത്ത് കടുത്ത അവഗണന നേരിട്ടുവെന്ന് മാണി സി കാപ്പന്‍ പറഞ്ഞിരുന്നു. ജോസ് ഇടത്തേക്ക് വന്നതോടെ നാനൂറോളം സീറ്റുകളില്‍ മത്സരിച്ച എന്‍.സി.പിക്ക് ഇത്തവണ 165 സീറ്റ് മാത്രമാണ് എല്‍.ഡി.എഫ് നല്‍കിയിരുന്നത്. കോട്ടയം ജില്ലയില്‍ മാത്രം 26 ഇടത്ത് മത്സരിച്ചിരുന്ന എന്‍.സി.പിക്ക് ഇത്തവണ ലഭിച്ചത് കേവലം ഏഴ് സീറ്റ് മാത്രമായിരുന്നു.