മൂക്കിൽ ഒഴിക്കാവുന്ന വാക്സിൻ വികസിപ്പിച്ച് ഭാരത് ബയോടെക്. വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണത്തിന് കമ്പനി ഡ്രഗ്സ് കൺട്രോളർക്ക് അപേക്ഷ നൽകി. ഐസിഎംആറുമായി സഹകരിച്ചാണ് ഈ വാക്സിൻ ഭാരത് ബയോടെക് നിർമിക്കുന്നത്. ഭാരത് ബയോടെക് നൽകിയ അപേക്ഷ ഡ്രഗ്സ് കൺട്രോളറിന്റെ ഉന്നതാധികാര സമിതി ഉടൻ പരിശോധിക്കും.
ഭാരത് ബയോടെക്കിന്റെ കുത്തിവെപ്പ് വാക്സിനായ കോവാക്സിന് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ അനുമതി നൽകിയിരുന്നു. ഈ വാക്സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. ഇതിന് പുറമെ ഓക്സ്ഫോർഡിന്റെ കോവിഷീൽഡിന്റെ വാക്സിനും അനുമതി നൽകിയിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ രണ്ടാംഘട്ട കൊവിഡ് വാക്സിന്‍ കുത്തിവെപ്പിന്റെ ഭാഗമായി ഡ്രൈറൺ ഇന്ന് പൂർത്തിയായി. കേരളത്തിൽ 46 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ ഡ്രൈ റണ്‍ നടന്നത്.
ഓരോ ജില്ലയിലെയും മെഡിക്കൽ കോളേജ് / ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റൺ നടത്തിയത്. രാവിലെ 9 മുതൽ 11 മണി വരെയായിരുന്നു ഡ്രൈ റൺ. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവർത്തകർ വീതമാണ് ഡ്രൈ റണ്ണിൽ പങ്കെടുത്തത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കൊവിഡ് വാക്സിനേഷനായി ഇതുവരെ 3,51,457 പേരാണ് രജിസ്റ്റർ ചെയ്തത്. ആരോഗ്യ വകുപ്പിന് ലഭിച്ച 100 ശതമാനം പേരുടേയും രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. സർക്കാർ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 400 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലൻസിലെ 1344 ജീവനക്കാരുടേയും രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. ലാർജ് ഐ.എൽ.ആർ. 20, വാസ്‌കിൻ കാരിയർ 1800, കോൾഡ് ബോക്സ് വലുത് 50, കോൾഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒരിക്കൽ മാത്രം ഉപയോഗിക്കാൻ പറ്റുന്ന 14 ലക്ഷം ഓട്ടോ ഡിസേബിൾ ഡിസ്പോസിബിൾ സിറിഞ്ചുകൾ എന്നിവ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇവ ജില്ലാടിസ്ഥാനത്തിൽ വിതരണം ചെയ്തുവരുന്നു. ആദ്യഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർത്ഥികൾ, ആശ വർക്കർമാർ, ഐ സി ഡി എസ് അങ്കണവാടി ജീവനക്കാർ എന്നിവർക്കാണ് വാക്സിൻ നൽകുന്നത്.