നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയോ കളമശ്ശേരിയോ കിട്ടിയാൽ യുഡിഎഫ് സ്ഥാനാർത്ഥിയാകാമെന്ന് റിട്ടയേഡ് ജസ്റ്റിസ് കമാൽ പാഷ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് കമാൽ പാഷ തന്റെ മനസിലുള്ള സീറ്റിനെക്കുറിച്ച് വെളിപ്പെടുത്തിയത്. മത്സരിക്കുന്നതിനെക്കുറിച്ച് യുഡിഎഫ് നേതൃത്വവുമായി പ്രാഥമിക ചർച്ച നടത്തിയെന്ന് കമാൽ പാഷ പറഞ്ഞു. കൊല്ലം ജില്ലയിലെ പുനലൂരാണ് യുഡിഎഫ് വാഗ്ദാനം ചെയ്തത്. എന്നാൽ ഇവിടെ മത്സരിക്കാൻ തയ്യാറല്ലെന്ന് അറിയിച്ചു. എറണാകുളം നഗരത്തിലെ മണ്ഡലങ്ങളിൽ മത്സരിക്കാനാണ് താത്പര്യമെന്ന് അറിയിച്ചിട്ടുണ്ട്. യുഡിഎഫിന്റെ കൈവശമുള്ള തൃക്കാക്കര, കളമശ്ശേരി മണ്ഡലങ്ങളാണ് താത്പര്യമെന്ന് അറിയിച്ചിട്ടുണ്ട്- കമാൽ പാഷ പറഞ്ഞു.
കളമശ്ശേരിയിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മാത്രമെ മത്സരിക്കൂ. മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ താൽപര്യമില്ലെന്നും പാഷ അറിയിച്ചു. നിലവിൽ മുസ്ലീംലീഗിന്റെ കൈവശമുള്ള സീറ്റാണ് കളമശ്ശേരി. പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിയായ ഇബ്രാഹിംകുഞ്ഞിന് സീറ്റ് നൽകാൻ സാധ്യതയില്ല. ലീഗ് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഒരുക്കത്തിനിടെയാണ് കമാൽ പാഷ സീറ്റിനായി രംഗത്തെത്തിയത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പാഷയുടെ ആഗ്രഹം സംബന്ധിച്ച് യുഡിഎഫ് നേതൃത്വം പ്രതികരിച്ചിട്ടില്ല. യുഡിഎഫിന് മികച്ച വിജയസാധ്യതയുള്ള മണ്ഡലങ്ങളാണ് കളമശ്ശേരിയും തൃക്കാക്കരയും. നിലവിൽ പി ടി തോമസാണ് തൃക്കാക്കര എംഎൽഎ. പി ടി തോമസ് ഇവിടെ രണ്ടാമതും മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. പുനലൂർ സ്വദേശിയാണ് കമാൽ പാഷ. ഇത് പരിഗണിച്ചാണ് യുഡിഎഫ് പുനലൂർ സീറ്റ് വാഗ്ദാനം ചെയ്തത്. അതേ സമയം ഇടതുമുന്നണിയുടെ ഉറച്ച സീറ്റാണ് പുനലൂർ. വനം മന്ത്രി കെ രാജുവാണ് നിലവിലെ എംഎൽഎ.