തലസ്ഥാന നഗരത്തെ ആറ് മണിക്കൂറോളം നിശ്ചലമാക്കിയ കെ.എസ്.ആര്‍.ടി.സിയുടെ മിന്നൽ പണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഗതാഗതമന്ത്രിക്ക് നിര്‍ദേശം നല്‍കി. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രിയും വ്യക്തമാക്കി. സമരത്തെ തുടർന്ന് ആറ് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചപ്പോൾ രോഗികൾ ഉൾപ്പെടെ നൂറുകണക്കിനു പേരാണ് നഗരത്തിന്റെ വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയത്.
Also Read
സ്പെഷ്യൽ ബസ് സർവീസിനെ ചൊല്ലി സ്വകാര്യബസ് ജീവനക്കാരും കെ.എസ്.ആർ.ടി.സി. ജീവനക്കാരും തമ്മിൽ തർക്കമാണ് മിന്നല്‍ പണിമുടക്കില്‍ കലാശിച്ചത്. റോഡിൽ ബസ് നിർത്തിയിട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ സമരം ചെയ്തതിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലടക്കം ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. മാര്‍ഗ്ഗതടസമുണ്ടാക്കുന്ന രീതിയില്‍ ബസുകള്‍ വഴിയില്‍ പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അതിനിടെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യാത്രക്കാരൻ കുഴഞ്ഞു വീണു മരിച്ചത്. ബസ് കാത്തിരിക്കുകയായിരുന്ന നഴ്‌സ് പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 11 മണി മുതല്‍ കിഴക്കേകോട്ടയിലെ ബസ് സ്റ്റാൻഡിൽ പൊരിവെയിലിൽ മൂന്നു മണിക്കൂറോളമാണ് അദ്ദേഹം വീട്ടിലേക്കുള്ള ബസ് കാത്ത് നിന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മരണത്തിലേക്കു തള്ളി വിട്ടതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ സമരക്കാർക്കാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.