തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കാലം തെറ്റിയ മഴ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണെന്ന് ശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കേരളത്തില്‍ ക്രിസ്തുമസ് കാലയളവില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഉണ്ടാവാറുള്ള മഞ്ഞുവീഴ്ചക്ക് പകരമാണിപ്പോള്‍ മഴ പെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തന്നെ ഏറിയും കുറഞ്ഞും മഴ പെയ്തിട്ടുണ്ട്. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണെന്നും കൃത്യമായ ഇടവേളകളില്‍ ഋതുക്കല്‍ മാറി മാറി വരുന്ന സ്ഥിരമായ കാലാവസ്ഥാ ചക്രം മാറിമറിയുന്നതിന്റെ ലക്ഷണമാണെന്നുമാണ് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നത്. ഈ പ്രവണത കേരളത്തില്‍ ആരംഭിച്ചിട്ട് ദീര്‍ഘകാലമായെന്നും കാലാവസ്ഥയെ വിശ്വസിച്ചുള്ള കൃഷിയെ ഇത് സാരമായി ബാധിക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇതിനിടെ ജനുവരി 10 മുതൽ 13 (ഞായര്‍ മുതല്‍ ബുധന്‍ വരെ) വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നാണ് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം) കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം പറയുന്നത്. മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യതയുള്ളതായും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഏതായാലും കേരളത്തില്‍ സാരമായ കാലാവസ്ഥാമാറ്റത്തിന്റെ സൂചനയായാണ് കാലംതെറ്റിയ കാലത്തുള്ള ഈ മഴയേയും ഇടിമിന്നലിനെയും യു എന്‍ ഏജന്‍സിയായ ഐ പിസി സി പോലും ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയെ രക്ഷിക്കാനാവശ്യമായ മുന്‍കരുതല്‍ പദ്ധതികള്‍ ആവശ്യമായിവരും എന്നാണ് വിലയിരുത്തപ്പെടുന്നത്.