നിയമസഭാ തെരഞ്ഞെടുപ്പിൽ എംകെ മുനീറിനെ കൊടുവള്ളിയിൽ മുസ്ലീം ലീഗ് മത്സരിപ്പിച്ചേക്കും. കൂടുതൽ സുരക്ഷിതമായ മണ്ഡലം എന്ന നിലയിലാണ് മുസ്ലീലീഗിന്റെ നിയമസഭാ കക്ഷി നേതാവായ മുനീറിനെ കൊടുവള്ളിയിൽ പരീക്ഷിക്കുക. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കോഴിക്കോട് സൗത്തിൽ നിന്നാണ് മുനീർ തെരഞ്ഞെടുക്കപ്പെട്ടത്. ഇഞ്ചോടിഞ്ച് പൊരുതിയാണ് രണ്ട് തവണയും മുനീർ വിജയം നേടിയത്.
കടുത്ത മത്സരം നേരിടുന്നതിനാൽ മുനീറിന് മണ്ഡലത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ടി വന്നിരുന്നു. യുഡിഎഫിനായി മറ്റിടങ്ങളിൽ പ്രചാരണത്തിന് ഇറങ്ങാൻ മുനീറിന് സാധിച്ചിരുന്നില്ല. കൊടുവള്ളിയിൽ എത്തിയാൽ ഈ സാഹചര്യം ഒഴിക്കാനാകുമെന്നാണ് ലീഗിന്റെ പ്രതീക്ഷ. മുനീർ കൊടുവള്ളിയിലേക്ക് പോയാൽ യുഡിഎഫ് യുവാക്കൾക്ക് കോഴിക്കോട് സൗത്തിൽ അവസരം നൽകിയേക്കും. പികെ ഫിറോസിനാണ് ഇവിടെ ഏറ്റവും സാധ്യതയുള്ളത്. കഴിഞ്ഞ തവണ ഇടതിനായി മുസാഫിറാണ് മത്സരിച്ചത്. മുസാഫിർ കോഴിക്കോട് കോർപ്പറേഷൻ ഡപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ എൽഡിഎഫ് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ലീഗിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്ന പ്രദേശമാണ് കൊടുവള്ളി. പാർട്ടിയിലെ അഭിപ്രായ വ്യത്യാസം മൂലം ഏകകണ്ഠ്യേന നഗരസഭാ ചെയർമാനെ കണ്ടെത്താൻ പോലും ലീഗിന് കഴിഞ്ഞിരുന്നില്ല. പാർട്ടിക്കുള്ളിലെ പ്രശ്നം മൂലമാണ് കഴിഞ്ഞ തവണ സീറ്റ് നഷ്ടപ്പെടുത്തിയതെന്ന വിലയിരുത്തലിലാണ് ലീഗ്. സംസ്ഥാന നേതാവായ മുനീർ എത്തിയാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് നേതൃത്വം കരുതുന്നു. അതേമയം മുനീർ കൊടുവളളിയിൽ മത്സരിക്കുന്നത് സംബന്ധിച്ച് പ്രാദേശിക ലീഗ് ഘടകം പ്രതികരിച്ചിട്ടില്ല.
നിലവിലെ കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖും കുന്ദമംഗലം എംഎൽഎ പിടിഎ റഹീമും ഇത്തവണ സീറ്റ് വെച്ചുമാറിയേക്കും. ഇതുസംബന്ധിച്ച ചർച്ച എൽഡിഎഫിൽ അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്.