തിരുവനന്തപുരം: കേരളത്തിന് ആദ്യഘട്ടത്തില്‍ നാലു ലക്ഷത്തി മുപ്പത്തയ്യായിരം ഡോസ് കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുപ്രകാരം നാളെത്തന്നെ കൊവിഡ് വാക്സിന്‍ സംസ്ഥാനത്ത് എത്തുമെന്നാണ് ധാരണ. കേരളത്തിനു പുറമെ രാജ്യത്തെ മറ്റ് 16 കേന്ദ്രങ്ങളിലേക്കും വാക്സിന്‍ വഹിച്ച വിമാനങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലെക്കുള്ള കൊവിഡ് വാക്സിന്‍ അയച്ചിട്ടുണ്ട്.
ഈ മാസം 16 നാണ് കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് രാജ്യത്ത് ആരംഭിക്കുന്നത്. പൂനെ സിറം ഇന്‍സ്റ്റിട്ട്യൂട്ടില്‍ വികസിപ്പിച്ച തദ്ദേശീയ വാക്സിനാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ മുന്‍ നിശ്ചയിച്ചതുപ്രകാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരടക്കമുള്ള മുന്‍ നിര ജീവനക്കാര്‍ക്കുമാണ് വാക്സിന്‍ നല്‍കുക.
അതേസമയം കൊവിഡ് വാക്ക്സിനേഷന് സംസ്ഥാന സര്‍ക്കാര്‍ 133 കേന്ദ്രങ്ങളുടെ പട്ടിക തയാറാക്കി. പട്ടിക അതിവേഗത്തിലാണ് തയ്യാറാക്കിയത് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതം ഉണ്ടാകും. ബാക്കി ജില്ലകളിൽ 9 കേന്ദ്രങ്ങൾ വീതമാണ് ഉണ്ടാകുക. സർക്കാർ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള വിവിധ ആശുപത്രികളേയും ആയുഷ് മേഖലയേയും സ്വകാര്യ ആശുപത്രികളേയും ഉൾപ്പെടുത്തിയിട്ടുണ്ട്. 133 കേന്ദ്രങ്ങളിലും കൊവിഡ് വാക്‌സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്. എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കേന്ദ്രങ്ങൾ സജ്ജമാക്കുക. ജീവനക്കാരുടെ ലഭ്യതയും ഉറപ്പ് വരുത്തിയിട്ടുണ്ട്. കൊവിഡ് വാക്‌സിനേഷനായി ഇതുവരെ 3,59,549 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖലയിലെ 1,69,150 പേരും സ്വകാര്യ മേഖലയിലെ 1,90,399 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തില്‍ നല്‍കുന്ന കൊവിഡ് വാക്സിന്‍ സൌജന്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.