അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ പ്ലാന്റ് സ്ഥാപിക്കുന്നതിൽ കേരളത്തെയും പരിഗണിക്കുന്നതായി റിപ്പോർട്ട്. ടെസ്ല ഇതിനകം ബെംഗളൂരുവിൽ ഓഫീസ് രജിസ്റ്റർ ചെയ്ത് ഇന്ത്യയിലെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ടെസ്‌ല മോട്ടോഴ്‌സ് ഇന്ത്യ & എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് റജിസ്ട്രേഷൻ. വൈഭവ് തനേജ, വെങ്കട്ടരം ശ്രീറാം, ഡേവിഡ് ജോൺ ഫെയ്ൻസ്റ്റൈൻ എന്നിവരാണ് ഡയറക്ടർമാർ. 15 ലക്ഷം രൂപയുടെ മൂലധനവും ഒരു ലക്ഷം രൂപയുടെ പെയ്ഡ്-അപ്പ് മൂലധനവുമാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ടെസ്‌ല ഇന്ത്യയിൽ നിർമിച്ച ആദ്യ കാർ ഈ വർഷം അവസാനം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ട്വീറ്ററിലൂടെ സ്വാഗതം ചെയ്തു.
പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് ടെസ്‌ലയെ ഇന്ത്യയിലേക്ക് സ്വഗതം ചെയ്തത്. അഞ്ച് വർഷം മുമ്പാണ് സാൻഹൊസെയിലെത്തി പ്രധാനമന്ത്രി ടെസ്‌ല അധികൃതരുമായി ചർച്ച നടത്തിയത്. തുടർന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും തെസ്ല നിർമാണശാല സന്ദർശിച്ചിരുന്നു.
അതേസമയം കാർ നിർമാണശാല ഇന്ത്യയിൽ എവിടെ സ്ഥാപിക്കുമെന്നത് സംബന്ധിച്ച് കമ്പനി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇ സൗഹൃദ നയങ്ങൾ പ്രഖ്യാപിച്ച സംസ്ഥാനങ്ങളെയാണ് പ്ലാന്റ് സ്ഥാപിക്കുന്നതിൽ കമ്പനി പരിഗണിക്കുന്നത്. കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങളാണ് ഇ സൗഹൃദ നയങ്ങൾ പുറത്തിറക്കിയ സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളാണ് ടെസ്‌ലയുടെ അവസാന പട്ടികയിലുള്ളത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ടെസ്‌ലയെ ഇതിനകം സംസ്ഥാനത്തേക്ക് സ്വഗതം ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് കമ്പനി ഉടൻ തീരുമാനം എടുക്കും.