കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സാക്ഷി വിസ്താരത്തിന് വാറണ്ടിന് ശേഷവും കുഞ്ചാക്കോ ബോബൻ ഹാജരായില്ല. വിസ്താര വേളയിൽ ഹാജരാകാത്തതിനെ തുടർന്ന് കുഞ്ചാക്കോ ബോബനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കുഞ്ചാക്കോയെ അറസ്റ്റ് ചെയ്ത് ബുധനാഴ്ച ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. സ്ഥലത്തില്ലെന്നു ചൂണ്ടിക്കാട്ടി കുഞ്ചാക്കോ സമയം തേടുകയായിരുന്നു.
കുഞ്ചാക്കോ സ്ഥലത്ത് ഇല്ലാത്തതിനാല്‍ വാറണ്ട് നടപ്പാക്കാനായില്ലെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. സമയം അനുവദിക്കണമെന്ന് കുഞ്ചാക്കോ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് കോടതി അധിക സമയം അനുവദിക്കുകയായിരുന്നു. തിങ്കളാഴ്ച ഹാജരാകാൻ കോടതി കുഞ്ചാക്കോ ബോബനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു മുമ്പായി നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍നിന്നു ജാമ്യമെടുക്കണം.
നടിയും ഗായികയുമായി റിമോ ടോമിയുടെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സന്റെയും സാക്ഷി വിസ്താരം പൂർത്തിയായി. റിമിയുടെ വിസ്താരം ഉച്ചവരെ നീണ്ടു നിന്നു. മുകേഷിനോട് ഇന്നലെ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാവാനാവില്ലെന്ന് മുകേഷ് കോടതിയെ അറിയിച്ചു.