തോമസ് ഐസക് അവതരിപ്പിച്ചത് ബഡായി ബജറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രമാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്. കടമെടുത്ത് കേരളത്തെ മുടിക്കുമെന്നല്ലാതെ തകർന്ന സമ്പദ് വ്യവസ്ഥക്ക് ഒരു ആശ്വാസ നടപടിയും ബജറ്റ് നിര്‍ദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ധനക്കമ്മി നിരന്തരമായി വര്‍ധിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 1.57 ലക്ഷമായിരുന്നു കടബാധ്യത. എന്നാല്‍ നിലവില്‍ മൂന്ന് ലക്ഷം കോടിയായി അത് ഉയര്‍ന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തകര്‍ന്നു കിടക്കുന്ന കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന ഒരു ക്രിയാത്മക നിര്‍ദേശവും ബജറ്റിലില്ല. കോടിക്കണക്കിന് രൂപയുടെ പ്രഖ്യാപനം കഴിഞ്ഞ ബജറ്റില്‍ നടത്തി. 5000 കോടി രൂപയുടെ ഇടുക്കി പാക്കേജും, 2000 കോടി രൂപയുടെ വയനാട് പാക്കേജും, 3400 രൂപയുടെ കുട്ടനാട് പാക്കേജും നടപ്പാക്കിയിട്ടില്ല.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ, 10000 പട്ടികജാതിവിഭാഗക്കാര്‍ക്ക് പുതിയ തൊഴില്‍, വൈദ്യുതി ഉള്ളവര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍, ഗള്‍ഫ് നാടുകളില്‍ പബ്ലിക് സ്‌കൂള്‍, കടലില്‍ നിന്നുള്ള മാലിന്യത്തില്‍ നിന്ന് ഡീസല്‍, ഖരമാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജമുത്പാദിപ്പിക്കുന്ന പ്ലാന്റ് തുടങ്ങീ ബജറ്റില്‍ നടപ്പാക്കാതെപോയ കാര്യങ്ങള്‍ ഒരുപാടുണ്ട്. മൂന്ന് വ്യവസായിക ഇടനാഴികള്‍ക്ക് 5000 കോടിയാണ് നീക്കിവെക്കുന്നത്. ഓരോ വീട്ടിലും ലാപ്‌ടോപ് നല്‍കുമെന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. നൂറ് ദിന പരിപാടിയില്‍ 10 ലക്ഷം ലാപ്‌ടോപ് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതു നടന്നിട്ടില്ല. ഇങ്ങനെ പ്രഖ്യാപനങ്ങളെന്തിനാണ്. കിഫ്ബിയില്‍ 60,000 കോടിയുടെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞു. 6000 കോടി പദ്ധതിയേ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. ഇങ്ങനെ മുന്‍ ബജറ്റുകളില്‍ പറഞ്ഞ വാഗ്ദാനങ്ങളൊന്നും നടപ്പിലാക്കാതെ വീണ്ടും കുറേ പുതിയ കാര്യങ്ങള്‍ പറയുകയാണ്. കോവിഡാനന്തര കാലത്ത് ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കാനോ ജനങ്ങളെ സഹായിക്കാനോ ഉള്ള ഒരു പദ്ധതിയും ബജറ്റിലില്ല - രമേശ് ചെന്നിത്തല പറഞ്ഞു. ബജറ്റ് അവലോകന വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം.