കൊവിഡ് വാക്സിന്‍ പ്രായമായവരിലും മാരക രോഗമുള്ളവരിലും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് നോർവേ മുന്നറിയിപ്പ് നല്‍കുന്നു. മിക്ക രാജ്യങ്ങളും വാക്സിന്‍റെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് ആദ്യഘട്ട പഠനങ്ങള്‍ നടത്തുമ്പോഴാണ് അതീവ ജാഗ്രതവേണമെന്ന പ്രസ്താവനയുമായി നോർവേ രംഗത്തെത്തുന്നത്. ഫൈസര്‍ ബയോടെക് വാക്സിനാണ് നോര്‍വേ പരീക്ഷിക്കുന്നത്.
ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച 23 പേർ രാജ്യത്ത് മരണമടഞ്ഞതായി നോർവീജിയൻ അധികൃതർ അറിയിച്ചു. അതില്‍ 13 പേരെ പോസ്റ്റ്‌മോർട്ടം ചെയ്തു. സാധാരണ പാർശ്വഫലങ്ങളാണ് എല്ലാവരിലും മരണകാരണം. പ്രായമാവര്‍ക്കും, മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കുമാണ് പാർശ്വഫലങ്ങളെ അതിജീവിക്കാന്‍ കഴിയാതെവന്നതെന്ന് നോർവീജിയൻ മെഡിസിൻസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
എന്നാല്‍, ചെറുപ്പക്കാരായ ആരോഗ്യമുള്ള ആളുകള്‍ വാക്സിന്‍ സ്വീകരിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നും നോർവേ വ്യക്തമാക്കുന്നുണ്ട്. കോവിഡ് വാക്സിനുകളുടെ സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തി വിതരണം ചെയ്യുക എന്നതാണ് ഇനി ലോകം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ പുതിയ തലവൻ എമർ കുക്ക് പറഞ്ഞു. അതേസമയം, 'ഭയപ്പെടേണ്ട തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും, പാര്‍ശ്വഫലങ്ങള്‍ ചിലരില്‍ പ്രതികൂല ഫലം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും' ഫൈസര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.