ഇടതുമുന്നണിയിൽ സീറ്റ് ചർച്ചകൾ പൂർത്തിയായ ശേഷം മാത്രമെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കൂ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്ഥാനാർത്ഥി നിർണയത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടില്ലെന്നും കാനം വ്യക്തമാക്കി. പാർട്ടി സംസ്ഥാന കൗൺസിൽ അടുത്ത മാസം ചേരും. യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ചയുണ്ടാകുമെന്നും കാനം അറിയിച്ചു.
രണ്ട് തവണ തുടർച്ചയായി ജയിച്ചവരെ സിപിഐ ഒഴിവാക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. തൃശ്ശൂരിൽ നിന്നും ജയിച്ച മന്ത്രി വിഎസ് സുനിൽകുമാർ പുനലൂരിൽ മന്ത്രി പി രാജു, ചേർത്തലയിൽ മന്ത്രി തിലോത്തമൻ എന്നിവർ വീണ്ടും മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ നെടുമങ്ങാട് നിന്നും ജയിച്ച സി ദിവാകരൻ വീണ്ടും മത്സരിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
മുല്ലക്കര രത്നാകരൻ, ജയലാൽ, ഇ കെ വിജയൻ, ഗീതാ ഗോപി, ചിറ്റയം ഗോപകുമാർ, വി ശശി, ബിജി മോൾ എന്നിവരും രണ്ട് ടേം പൂർത്തിയാക്കിയവരാണ്. മണ്ഡലങ്ങൾ നിലനിർത്താൻ ചിലർക്ക് ഇളവ് നൽകാൻ സാധ്യതയുണ്ട്. സുനിൽകുമാർ മത്സരിച്ചില്ലെങ്കിൽ തൃശൂർ മണ്ഡലം നഷ്ടപ്പെടുമെന്ന ആശങ്ക ഇടതുമുന്നണിക്കുണ്ട്.
പുതിയ ഘടക കക്ഷികൾ ഇടതുമുന്നണിയിലേക്ക് വന്ന സാഹചര്യത്തിൽ ചില സീറ്റുകളുടെ കാര്യത്തിൽ വീട്ടുവീഴ്ച വേണ്ടിവരുമെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സീറ്റ് സംബന്ധിച്ചാണ് പ്രധാനമായും തീരുമാനം എടുക്കാനുള്ളത്. മലബാറിൽ ചില സീറ്റുകൾ സിപിഎമ്മുമായി വെച്ചുമാറുന്നതും സിപിഐ ആലോചിക്കുന്നുണ്ട്.