ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ തദ്ദേശ തെരഞ്ഞെടുപ്പിനിടെ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. ഇരിക്കൂർ എംഎൽഎ കെസി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടർന്നാണ് പ്രമേയത്തിന് അനുമതി നിഷേധിച്ചത്.
കെ കുഞ്ഞരാമൻ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരൻ അല്ലെന്ന് എല്ലാവർക്കും അറിയാമെന്ന് അടിയന്തര പ്രമേയത്തിനുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. കള്ളവോട്ടെന്ന പ്രതിപക്ഷ ആരോപണം മറ്റെന്തോ ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിഷയം സബ്മിഷനായി അവതരിപ്പിക്കാൻ സ്പീക്കർ അനുമതി നൽകി. കുഞ്ഞിരാമൻ ബൂത്തിൽ കയറി ഭീഷണിപ്പെടുത്തിയോ എന്ന് ബൂത്തിലെ വെബ് ക്യാമറ പരിശോധിച്ചാൽ അറിയാമെന്ന് കെസി ജോസഫ് പറഞ്ഞു. വെബ് ക്യാമറ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെബ് ക്യാമറ ഓപ്പറേറ്റർമാർ സിപിഎം അനുഭാവികൾ ആയതിനാൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ നിഷ്പക്ഷമായ വോട്ടെടുപ്പിനുള്ള സാഹചര്യം ഒരുക്കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കള്ളവോട്ട് തടഞ്ഞതിന് കാല് വെട്ടുമെന്ന് കുഞ്ഞിരാമൻ ഭീഷണിപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കെ എം ശ്രീകുമാറാണ് പരാതിപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗ് ഉദ്യാേഗസ്ഥനായി കാസർകോട്ട് ജില്ലയിലെ ആലക്കോട് ജിഎൽപി സ്കൂളിൽ എത്തിയപ്പോഴാണ് ഭീഷണിപ്പെടുത്തിയതെന്ന് കേരള സർവകലാശാലയിലെ പ്രൊഫസറായ ശ്രീകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വെളിപ്പെടുത്തിയത്. കാർഷിക സർവകലാശാലയിലെ ഇടതുപക്ഷ അധ്യാപക സംഘടനയുടെ പീലിക്കോട് യൂണിറ്റ് പ്രസിഡന്റാണ് ശ്രീകുമാർ. കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായി വോട്ടർമാരുടെ ഐഡന്റിറ്റികാർഡ് പരിശോധിക്കാനുള്ള തീരുമാനത്തെ സിപിഎംകാർ എതിർത്തെന്നും സ്ഥലത്തെത്തിയ എംഎൽഎ, മര്യാദക്ക് നിന്നില്ലെങ്കിൽ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും ശ്രീകുമാർ ഫേസ് ബുക്കിൽ കുറിച്ചു. വിഷയം പൊലീസിനോടും ജില്ലാ കളക്ടറോടും പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും ശ്രീകുമാർ പറഞ്ഞു. അതേ സമയം ശ്രീകുമാറിന്റെ ആരോപണം കുഞ്ഞിരാമൻ നിഷേധിച്ചു.