കെവി വിജയദാസ് എംഎൽഎയുടെ ആരോഗ്യ നില ആതീവഗുരുതരമായി തുടരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് വിജയദാസ്. ഇന്ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വിജയദാസിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് പറയുന്നു. എംഎൽഎയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല. കൊവിഡ് ബാധിച്ച് ഈ കഴിഞ്ഞ മാസം 11 നാണ് വിജയദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മാറിയെങ്കിലും കൊവിഡാനന്തര അവശതയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കോങ്ങാട് നിന്ന് തുടർച്ചയായ രണ്ടാം തവണയാണ് വിജയദാസ് തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്.
നാല് എംഎൽഎ മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുകേഷ്, ആൻസലൻ, കെ ദാസൻ, ബിജിമോൾ എന്നീ ഇടതുപക്ഷ എംഎൽഎമാർക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്. ആരുടെയും നില ഗുരുതരമല്ല. ദാസനും, ആൻസലനും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബിജിമോളും മുകേഷും വീട്ടിലാണ്. രോഗം സ്ഥിരീകരിച്ച 4 എംഎൽഎമാരും നിലവിലെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇവർ ചർച്ചകളിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക അറിയിപ്പൊന്നും ഇറക്കിയിട്ടില്ല. ആരോടും നിരീക്ഷണത്തിൽ പോകാനും ആവശ്യപ്പെട്ടിട്ടില്ല. കൊവിഡ് നിയന്ത്രണ വിധേയമായതിനാൽ അത്തരം നടപടികൾ വേണ്ടെന്നാണ് തീരുമാനം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ബഡ്ജറ്റ് സമ്മേളനം നേരത്തെ വെട്ടിച്ചുരുക്കിയിരുന്നു.