തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എയർപോർട്ടസ് ലിമിറ്റഡിന് ഔദ്യോഗികമായി കൈമാറി . വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച വിവരം ട്വിറ്ററിലൂടെ എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ടു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല 50 വർഷത്തേക്കാണ് അദാനിക്ക് നൽകിയത്. തിരുവനന്തപുരത്തെ കൂടാതെ ഗോഹട്ടി, ജയ്പൂർ വിമാനത്താവളങ്ങളുടെയും നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകി. നടത്തിപ്പ് ചുമതല കൂടാതെ വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ്, വികസനം തുടങ്ങിയവയെല്ലാം അദാനി ഗ്രൂപ്പിന്റെ ചുമതലയാകും.
വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേരളത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇതിനിടെയാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വിമാനത്താവള നടത്തിപ്പ് ചുമതല അദാനിക്ക് വിട്ടുകൊടുത്ത് കരാറിൽ ഒപ്പു വെച്ചത്.