നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെ തേടി സിപിഐ. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച് സിപിഐ നേതൃത്വവുമായി ചർച്ച നടത്തി. ഇടതുമുന്നണിക്ക് മുൻതൂക്കമുള്ള മണ്ഡലത്തിൽ ഇത്തവണ ചെന്നിത്തല കഴിഞ്ഞ രണ്ട് ടേമിലും ജയിച്ചു കയറിയിരുന്നു.
സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടിജെ ആഞ്ചലോസിന്റെ പേരിനാണ് സിപിഐ സ്ഥാനാർത്ഥി പട്ടികയിൽ മുൻതൂക്കം. സിപിഎമ്മിനും താൽപര്യമുള്ള വ്യക്തിയാണ് ആഞ്ചലോസ്. ആഞ്ചലോസിനെ ഇവിടെ മത്സരിപ്പിക്കണമെന്ന് സിപിഐ നേതൃത്വത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് സൂചന. സിപിഎമ്മിൽ നിന്ന് രാജിവെച്ച് സിപിഐയിൽ എത്തിയ നേതാവാണ് ആഞ്ചലോസ്. സിപിഎം സ്ഥാനാർത്ഥിയായി. ആലപ്പുഴയിൽ നിന്നും ലോക്സഭയിലേക്കും മാരാരിക്കുളത്ത് നിന്ന് നിയമസഭയിലേക്കും ആഞ്ചലോസ് മുൻപ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില യുഡിഎഫിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ചെന്നിത്തല മറ്റൊരു സുരക്ഷിത മണ്ഡലം തേടുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഹരിപ്പാടു നിന്ന് തന്നെ മത്സരിക്കുമെന്ന് ചെന്നിത്തല വ്യക്തമാക്കി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കഴിഞ്ഞ തവണ സിപിഐയിലെ പി പ്രസാദിനെ പതിനെട്ടായിരത്തിൽ കൂടുതൽ വോട്ടിനാണ് ചെന്നിത്തല പരാജയപ്പെടുത്തിയത്. 2011 ൽ സിപിഐയിലെ തന്നെ പി കൃഷ്ണപ്രസാദിനെ തോൽപ്പിച്ചാണ് ചെന്നിത്തല നിയമസഭയിൽ എത്തിയത്. 2006 ലെ ഇടതുപക്ഷ തരംഗത്തിലും യുഡിഎഫിലെ ബി ബാബുപ്രസാദിനെ പിന്തുണച്ച മണ്ഡലമാണ് ഹരിപ്പാട്. ഈ ആത്മവിശ്വാസത്തിലാണ് 2011 ൽ ബി ബാബുപ്രാസാദിനെ മാറ്റി ചെന്നിത്തല മത്സരത്തിന് ഇറങ്ങിയത്. ഇരുമുന്നണികളെയും മാറിമാറി പിന്തുണച്ച ചരിത്രമാണ് ഹരിപ്പാടിന്റേത്. സിപിഎമ്മിലെ സിബിസി വാര്യർ, ടികെ ദേവകുമാർ എന്നിവർ ഇവിടെ നിന്നും ജയിച്ചിട്ടുണ്ട്.