കേരളത്തിലെ ബിജെപി നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി സംഘപരിവാർ അനുകൂലിയും സംവിധായകനുമായ മേജർ രവി. കേരള ബിജെപി നേതാക്കളിൽ തൊണ്ണൂറു ശതമാനവും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് മേജർ രവി അഭിപ്രായപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിക്കുമെന്നത് ശരിയല്ല. ആരു പറഞ്ഞാലും മത്സരിക്കില്ല. ഇവിടുത്തെ നേതാക്കന്മാർക്ക് മസിലുപിടിച്ച് നടക്കാൻ മാത്രമെ അറിയൂ. രാഷ്ട്രീയം ഉപജീവനമാർഗമാക്കിയവരാണ് കേരളത്തിലെ ബിജെപി നേതാക്കൾ. താഴെ തട്ടിലുള്ളവരുമായി ഇവർക്ക് ബന്ധം ഇല്ല. പാർട്ടിയെ തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ രാഷ്ട്രീയത്തിൽ ഇറങ്ങേണ്ട ആവശ്യം ഇല്ലെന്നും രവി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രചരണത്തിന് ഇറങ്ങിയ തന്നെ നന്ദി പറയാൻ പോലും ഒരു നേതാവ് പോലും വിളിച്ചില്ല. തനിക്ക് എന്ത് കിട്ടുമെന്നാണ് ഓരോ നേതാവും നോക്കുന്നത്. മുപ്പതോളം സ്ഥലത്താണ് ബിജെപിക്കായി പ്രചരണത്തിന് ഇറങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നോക്കി മാത്രമെ പ്രചരണത്തിന് ഇറങ്ങു എന്നും മേജർ രവി വ്യക്തമാക്കി.