സംസ്ഥാനത്ത് മദ്യ വില കൂട്ടിയതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കി. മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, ബെവ്‌കോ എം.ഡി എന്നിവര്‍ക്കെതിരെയാണ് പ്രതിപക്ഷ നേതാവ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിച്ചത് അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഉൾപ്പെടെ ആരോപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കത്ത് നല്‍കിയത്.
ഡിസ്റ്റിലറി ഉടമകളുടെ സമ്മർദത്തെ തുടർന്നാണ് മദ്യവില കൂട്ടിയതെന്നും 200 കോടിയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ചെന്നിത്തല പറയുന്നു. അസംസ്കൃത വസ്തുക്കളുടെ വിലവർധിച്ചെന്ന ന്യായീകരണം തെറ്റാണ്. മാനദണ്ഡങ്ങളുടെയോ പഠനത്തിന്‍റെയോ അടിസ്ഥാനത്തിലല്ല വില വർധിപ്പിച്ചത്. ഡിസ്റ്റിലറി ഉടമകളുടെ സഹായിക്കാനാണ് സർക്കാർ നടപടിയെന്നും രമേശ് ചെന്നിത്തല കത്തിൽ ആരോപിക്കുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
മദ്യം നിര്‍മ്മിക്കുന്നതിന് ആവശ്യമായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയാണ് മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഏഴ് ശതമാനമാണ് വില വര്‍ദ്ധിപ്പിച്ചത്. ഇത് ഒരു പ്രത്യേക കമ്പനിയെ സഹായിക്കാന്‍ വേണ്ടിയിട്ടാണ് എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.