ഡൽഹി കലാപത്തിലെ ഇരകെ സഹായിക്കാൻ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകൾ ഇടപെടുന്നില്ലെന്ന് സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കലാപത്തിന്റെ നാശനഷ്ടം കണക്കാക്കാനോ രേഖപ്പെടുത്താനോ സംവിധാനം ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു. കത്തിയമർന്ന സ്ഥാപനങ്ങളുടെ വീഡിയോ ഔദ്യോഗികമായി ചിത്രീകരിക്കാത്തതിനാൽ വൃത്തിയാക്കാൻ കഴിയുന്നില്ല. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബൃന്ദ. കലാപമേഖലയിൽ സിപിഎമ്മിന്റെ ദുരിതാശ്വാസപ്രവർത്തനം ബൃന്ദാ കാരാട്ടാണ് ഏകോപിപ്പിക്കുന്നത്
അടിയന്തര ഇടപെടലുണ്ടാകണമെന്ന് നാലുദിവസംമുമ്പ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ആളുകൾ കൊല്ലപ്പെട്ട സംഭവങ്ങളിൽ പോലും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറാവുന്നില്ല. കംപ്യൂട്ടർ ഹാങ്ങാണ് എന്ന വിചിത്രന്യായമാണ് ദയാൽപുർ അടക്കമുള്ള പൊലീസ് സ്‌റ്റേഷനുകളിൽനിന്ന് പറഞ്ഞത്. ജനവിശ്വാസം ആർജിക്കാനുള്ള നടപടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയോ പൊലീസിന്റെയോ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും ബൃന്ദ ചൂണ്ടിക്കാട്ടി.
ദുരിതാശ്വാസ ക്യാമ്പുകളുടെ സ്ഥിതി അതിദയനീയമാണ്. വൃത്തിഹീനമായ സാഹചര്യം പകർച്ചവ്യാധി വിളിച്ചുവരുത്തും. കൂലിപ്പണിക്കാർക്ക് ദിവസങ്ങളായി ജോലിയില്ല. സുരക്ഷ ഉറപ്പില്ലാത്തതിനാല്‍ പലരും ജോലിക്കുപോകുന്നില്ല. അക്രമം തടയാൻ പൊലീസ് എവിടെയും ഉണ്ടായിരുന്നില്ലെന്നും ബൃന്ദ പറഞ്ഞു.