പാലാ ഉള്‍പ്പെടെ നിലവില്‍ എന്‍സിപി വിജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ടെന്ന് ശരദ് പവാര്‍ പറഞ്ഞതായി മാണി സി. കാപ്പന്‍. മുംബൈയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം തീയതി ശരദ് പവാറും പ്രഫുല്‍ പട്ടേലും ഡല്‍ഹിയില്‍ ഉണ്ടാകും. അന്ന് എ.കെ ശശീന്ദ്രനോടും പീതാംബരന്‍ മാഷിനോടും തന്നോടും ഡല്‍ഹിക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാലായിൽ ജോസ് കെ മാണി തന്നെ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ മുന്നണി വിടണമെന്ന നിലപാട് കൂടിക്കാഴ്ചക്കിടെ കാപ്പന്‍ ആവര്‍ത്തിച്ചുവെന്നാണ് സൂചന. മുന്നണി മാറ്റക്കാര്യത്തിൽ തീരുമാനം വൈകരുതെന്ന് കാട്ടി ടി.പി. പിതാംബരൻ ശരദ് പവാറിന് കത്ത് എഴുതിയിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
'ഇതെന്റെ സീറ്റാണ്. പാലായില്‍ മുമ്പ് മൂന്നു തവണ മത്സരിച്ചു. നാലാമത്തെ തവണയാണ് ജയിച്ചത്. അങ്ങനെ പിടിച്ചെടുത്ത ഒരു സീറ്റ് തോറ്റ പാര്‍ട്ടിക്കു കൊടുക്കേണ്ട ഗതികേട് എന്‍സിപിക്കില്ല. പാലായില്‍നിന്നു ജയിച്ച ഞാന്‍ എന്തിനാണ് കുട്ടനാട്ടില്‍ പോകുന്നത്' - എന്നാണ് കാപ്പന്‍ ചോദിക്കുന്നത്.