വയോധികയെ അധിക്ഷേപിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. 'പിണറായി എത്ര നന്നായി ഭരിച്ചാലും ഇവരെയൊന്നും സഹിക്കാൻ കേരളത്തിന് പറ്റില്ല എന്നാണ് ഞങ്ങൾ അന്തം കമ്മികളുടെ അഭിപ്രായം' എന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് 'തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവരെ പടിയിറക്കണം' എന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
കിടപ്പുരോഗിയായ പരാതിക്കാരിയെ നേരിട്ട് ഹാജരാകാന്‍ നിര്‍ബന്ധിച്ച വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നുവന്നത്. പരാതി കേള്‍ക്കാന്‍ മറ്റു മാര്‍ഗമുണ്ടോ എന്ന് ആരാഞ്ഞ ബന്ധുവിനെ അധ്യക്ഷ ശകാരിക്കുകയും ചെയ്തിരുന്നു. പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ നേരിട്ടുതന്നെ ഹാജരാകണമെന്നായിരുന്നു ജോസഫൈന്‍റെ നിലപാട്. അയല്‍വാസിയുടെ ആക്രമണത്തില്‍ പരുക്കേറ്റു കിടപ്പിലായ 89കാരി ലക്ഷ്മിക്കുട്ടിയമ്മയ്ക്കാണു ദുരനുഭവം ഉണ്ടായത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
നേരത്തെ, എം. സി. ജോസഫൈന്‍റെ നടപടി ക്രൂരതയെന്ന് സാഹിത്യകാരന്‍ ടി. പത്മനാഭനും അഭിപ്രായപ്പെട്ടിരുന്നു. പദവിക്ക് നിരക്കാത്ത വാക്കുകളാണ് ജോസഫൈന്‍ ഉപയോഗിച്ചത്. അവരുടെ ഭാഷ ക്രൂരമാണ്, ദയ മനസ്സിലും പെരുമാറ്റത്തിലും ഇല്ല. താന്‍ എതിരാളിയല്ല ശുഭകാംക്ഷിയാണെന്നും അദ്ദേഹം പ്രതികരിച്ചു.