നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. പാലാരിവട്ടം അഴിമതിക്കേസ്, വിജയസാധ്യതയെ ബാധിക്കില്ലെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. കളമശ്ശേരിയിൽ മത്സരിച്ചാൽ ജയിക്കുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.സജീവമായി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഉണ്ടാകും. മുമ്പ് ചെയ്ത ജോലികളെല്ലാം തനിക്ക് ഇപ്പോൾ ചെയ്യാനാകും. കേസ് കേസിന്റെ വഴിക്ക് പോകും.
പാലാരിവട്ടം കേസ് രാഷ്ട്രീയ പ്രേരിതമാണ്. കേസുള്ളവർ പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിന്നാൽ പുറത്തുനിന്ന് ആളെ കൊണ്ടുവരേണ്ടി വരും. രണ്ടു പക്ഷത്തും കേസുള്ളവർ ഏറെയുണ്ട്. പാർട്ടി നിർബന്ധിച്ചതിനെ തുടർന്നാണ് 2001 ൽ മത്സരിച്ചത്. തുടർന്ന് ഓരോ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം വർദ്ധിക്കുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് ഗുസ്തി മത്സരമല്ലാത്തതിനാൽ ആരോഗ്യം പ്രശ്നമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പാലാരിവട്ടം അഴിമതി കേസിൽ പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ നവംബർ 18 നാണ് അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. അന്വേഷണ സംഘം ആശുപത്രിയിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആരോഗ്യ സ്ഥിതി കണക്കിലടുത്താണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.