നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് പറഞ്ഞ വികെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യം റദ്ദാക്കാൻ വിജിലൻസ്. പാലാരിവട്ടം അഴിമതി കേസിൽ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്. തെറ്റിദ്ധരിപ്പിച്ച് നേടിയ ജാമ്യം റദ്ദാക്കാൻ വിജിലൻസ് കോടതിയെ സമീപിച്ചേക്കും. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതിനാൽ ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിജിലൻസിന് കോടതിയുടെ അനുമതി ലഭിച്ചിരുന്നില്ല. കർശന ഉപാധികളോടെയാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനുള്ള അനുമതി വിജിലൻസിന് നൽകിയത്. ആശുപത്രിയിൽ കിടന്നാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യം നേടിയത്. റിമാൻഡ് ചെയ്ത് ജയിലിൽ പോയാൽ മരിച്ചുപോകുമെന്നാണ് ഇബ്രാഹിം കുഞ്ഞ് കോടതിയെ അറിയിച്ചത്. എംഇഎസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജാമ്യം അനുവദിക്കണമെന്ന് വിചാരണ കോടതിയായ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടത് ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് ഇടയാക്കിയിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.ജാമ്യം കിട്ടി ഏറെ താമസിയാതെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞത്. പാർട്ടി ആവശ്യപ്പെട്ടാൽ കളമശ്ശേരിയിൽ മത്സരിക്കുമെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞിരുന്നു. മുമ്പ് തനിക്ക് ചെയ്യാൻ കഴിയുന്നതൊക്കെ ഇപ്പോഴും കഴിയുമെന്നും ഇബ്രാഹിം കുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിക്കുന്നതിനെ കുറിച്ചാണ് വിജിലൻസ് ആലോചിക്കുന്നത്. പാലാരിവട്ടം അഴിമതി കേസിൽ പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ നവംബർ 18 നാണ് അറസ്റ്റ് ചെയ്തത്. കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.