നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം സംബന്ധിച്ച് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുസ്ലീം ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. മലപ്പുറം പാണക്കാട്ടെ വീട്ടിലെത്തിയാണ് ഇരുവരും ലീഗ് നേതാക്കളെ കണ്ടത്. പികെ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും ചർച്ചയിൽ പങ്കെടുത്തു. മുന്നണി ഔദ്യാഗികമായി സീറ്റ് ചർച്ചയിലേക്ക് കടക്കുന്നതിന് മുമ്പുള്ള കൂടിക്കാഴ്ചയാണ് ഇത്. കൂടുതൽ സീറ്റുകൾ വേണമെന്ന ലീഗിന്റെ ആവശ്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ ലീഗ് ഈ ആവശ്യം ഉന്നയിക്കും. സീറ്റ് വിഭജന ചർച്ചയിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും.
രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തെന്ന് പികെ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചക്ക് ശേഷം ആർഎസ്പിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തും. മത്സരിക്കാൻ 4 സീറ്റുകൾ വേണമെന്ന് ആർഎസ്പി ആവശ്യപ്പെടും. ചവറക്ക് പുറമെ കൊല്ലം സീറ്റുവേണമെന്നാണ് പാർട്ടിയുടെ ആവശ്യം. ഇരവിപുരം സീറ്റ് തിരികെ നൽകാൻ ആർഎസ്പി തയ്യാറാണ്.
കേരള കോൺഗ്രസുമായി നാളെയാണ് ചർച്ച തീരുമാനിച്ചിരിക്കുന്നത്. യുഡിഎഫ് നേതൃത്വത്തിന് കേരളാ കോൺഗ്രസുമായുള്ള ചർച്ച ഏറെ തലവേദന സൃഷ്ടിക്കാൻ സാധ്യതയുണ്ട്. 15 സീറ്റുകൾ വേണമെന്നതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് കേരളാ കോൺഗ്രസ്. അതേസമയം 10 സീറ്റുവരെ കേരളാ കോൺഗ്രസിന് നൽകാനാണ് സാധ്യത. കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് മാണി വിഭാഗം മത്സരിച്ച ചങ്ങാനാശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഏറ്റുമാനൂരിൽ മഹിളാ കോൺഗ്രസ് നേതാവ് ലതികാസുഭാഷ് ഇതിനകം പ്രചാരണം ആരംഭിച്ചിട്ടുണ്ട്.