തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം ചോദ്യം ചെയ്ത് എം ശിവശങ്കരൻ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ശിവശങ്കരൻ ഹർജി നൽകിയിരിക്കുന്നത്. കേസിലെ കുറ്റപത്രം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കരന്റെ ഹർജി. കുറ്റപത്രം അപൂർണമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അഡീഷണൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രോസക്യൂട്ട് ചെയ്യുന്നതിന് സർക്കാർ അനുമതി വാങ്ങിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. കേസിൽ കഴിഞ്ഞ ദിവസം കേസിൽ ശിവശങ്കരന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ അറസ്റ്റ് ചെയ്ത് 89 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. 2020 ഒക്ടോബർ 28 നാണ് കള്ളപ്പണക്കേസിൽ ഇഡി ശിവശങ്കരനെ അറസ്റ്റ് ചെയ്തത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കരൻ ഹൈക്കോടതിയെ സമീപിച്ചത്.
സ്വർണകടത്ത് കേസിൽ കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിലും ഇന്ന് ശിവശങ്കരന് ജാമ്യം ലഭിച്ചിരുന്നു. സ്വർണക്കടത്തിലെ കസ്റ്റംസ് കേസിൽ അറസ്റ്റിലായി അറുപത് ദിവസം കഴിഞ്ഞിട്ടും കുറ്റംപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നവംബർ 24 നാണ് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.