നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യ നില തൃപ്തികരം. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ വീണ്ടും സ്റ്റെന്റ് ഇടേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു. കൊൽക്കത്ത വുഡ് ലാന്റ് ആശുപത്രിയിലെ ഡോക്ടർമാരായ ദേവി ഷെട്ടി, സരോജ് മൊണ്ഡാൽ, സ്പതർഷി ബസു എന്നിവരുടെ നേതൃത്വത്തിലാണ് ഗാംഗുലിയെ ചികിത്സിക്കുന്നത്. ഡോ. അഫ്താബ് ഖാനാണ് സ്റ്റെന്റിംഗ് നടത്തുക.
കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമാണ് സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടെത്തി. ഹൃദയാഘാതത്തെ തുടർന്ന് ജനുവരി ആദ്യം സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊറോണറി ധമനികളിൽ തടസം കണ്ടെത്തിയതിനെ തുടർന്ന് ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. രണ്ടാഴ്ചക്ക് ശേഷമാണ് സൗരവ് ഗാംഗുലി ആശുപത്രി വിട്ടത്.