ഇന്ത്യയിലെ പുതിയ കാർഷിക നിയമങ്ങൾക്ക് കർഷകരുടെ വരുമാനം കൂട്ടാൻ ശേഷിയുണ്ടെന്ന് ഐ.എം.എഫിന്‍റെ മുഖ്യ സാമ്പത്തിക ഉപദേശക ഗീത ഗോപിനാഥ്. എങ്കിലും പ്രശ്നങ്ങൾ നേരിടുന്ന കർഷകർക്കായി സാമൂഹ്യസുരക്ഷാ സംവിധാനം വേണം. ഇന്ത്യൻ കാർഷിക മേഖലയിൽ കൂടുതൽ പരിഷ്കാരം ആവശ്യമാണെന്നും ഗീത പറഞ്ഞു. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഗീത ഗോപിനാഥ്.
രാജ്യത്ത് എവിടെ വേണമെങ്കിലും നികുതി അടയ്ക്കാതെ ചന്തകള്‍ക്ക് പുറത്ത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് കഴിയും. ഇതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നാണ് ഗീത ഗോപിനാഥ് പറയുന്നത്. വിപണനത്തിലൂന്നിയുള്ള പുതിയ നിയമങ്ങള്‍ കൃഷിക്കാരുടെ വിപണിസാധ്യത വിശാലമാക്കും. പ്രത്യേക നികുതി നല്‍കാതെതന്നെ മണ്ഡികളെ കൂടാതെ വിവിധ കേന്ദ്രങ്ങളിൽ വിളകൾ വിൽക്കാനാകും എന്നും അവര്‍ പറഞ്ഞു.
ഏതു പരിഷ്കാരം നടപ്പാക്കുമ്പോഴും മാറ്റത്തിന്റേതായ വിലകൊടുക്കേണ്ടി വരും. നിയമത്തിനു ദോഷമുണ്ടോ എന്നെല്ലാം ചർച്ചകൾ നടക്കുന്നുണ്ടല്ലോ. എന്താണു ഫലമെന്നു നോക്കാം– ഗീത പറഞ്ഞു. എളുപ്പം നഷ്ടത്തിലേക്കു വീണുപോകാവുന്ന കൃഷിക്കാരുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണമെന്നും അവര്‍ വ്യക്തമാക്കി.