കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുറയണമെന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കട്ടേയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. നികുതി കുറക്കാൻ സർക്കാർ തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലകുറയുന്നത് മാത്രം അടിസ്ഥാനമാക്കിയല്ല ഇന്ധനവിലയില്‍ മാറ്റംവരുന്നത്. പെട്രോളിയം വിലയുടെ പകുതിയോളം നികുതിയാണ്. ഇത് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലഴിക്കുന്നു. സംസ്ഥാനസര്‍ക്കാരിന് നേരിട്ട് വിലകുറയ്ക്കണമെന്നുണ്ടെങ്കില്‍ നികുതി വേണ്ടെന്ന് വെച്ചാല്‍മതിയെന്നാണ് മുരളീധരന്‍ പറയുന്നത്.
കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ നേരത്തെയും വി. മുരളീധരന്‍ ഉരുണ്ടുകളിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര വലപണിയിൽ ക്രൂഡ് ഓയിൽവില വലിയ രീതിയിൽ കുറഞ്ഞിരിക്കുമ്പോൾ ഇന്ത്യയിൽ കൂട്ടിയതിനെക്കുറിച്ചുള്ള മുന്‍പ് അദ്ദേഹം പറഞ്ഞ മറുപടി പരിഹാസത്തോടെയാണ് കേരളം കേട്ടത്. "പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്, അതിന്റെ ഒരംശമാണ് കൂട്ടിയത്. ഇതിൽ ലോജിക് ഒന്നുമില്ല, അന്താരാഷ്‌ട്ര വിപണിയിൽ കുറയുമ്പോൾ അവിടെ കുറഞ്ഞതിന്റെ കുറച്ച് ഇവിടെ കൂട്ടിയിട്ടുണ്ട്. കൂട്ടിയെങ്കിലും വില കുറയുകയാണ് ചെയ്യുന്നത്. അത്രയും തന്നെ ഇവിടെ കൂട്ടിയിട്ടില്ല. മൂന്ന് രൂപ കൂട്ടിയെങ്കിലും മൊത്തം വില കൂടുന്നില്ല. ഈ തുക ആരും വീട്ടിൽ കൊണ്ടുപോകുന്നില്ല" എന്ന ആർക്കും മനസ്സിലാകാത്ത മറുപടിയായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.
കോവിഡ് 19 ഭീതിക്കിടയില്‍ പൊതുജനത്തിന് ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാര്‍ നിരന്തരം ഇന്ധന വില വര്‍ധിപ്പിക്കുകയാണ്. പെട്രോൾ വില 90 രൂപയിലേക്ക് അടുത്തു. ഇതേ രീതിയിൽ എണ്ണ കമ്പനികൾ വിലകൂട്ടുകയാണെങ്കിൽ ഇന്ധന വില മൂന്നക്കത്തിൽ എത്തും. ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണിയിൽ വില വർദ്ധിക്കാത്തപ്പോഴാണ് ഇന്ധനത്തിന് ഇന്ത്യയിൽ തുടർച്ചായി വില കൂട്ടുന്നത്.