നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയെ തിരുവനന്തപരം ജില്ലയിൽ മത്സരിപ്പിക്കാൻ നീക്കം. നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. നേമം സീറ്റിൽ മത്സരിക്കാനാണ് ഉമ്മൻചാണ്ടിക്ക് മേൽ സമ്മർദ്ദമുള്ളത്. ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കുന്നത് സംബന്ധിച്ച് നേതൃതലത്തിൽ കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്.
ബിജെപിക്ക് ശക്തമായ അടിത്തറയുള്ള നേമത്ത് മത്സരിക്കണമെന്നാണ് പൊതു അഭിപ്രായം. ഉമ്മൻചാണ്ടിയെ ഇറക്കിയാൽ സീറ്റ് പിടിക്കുന്നതിന് അപ്പുറം ബിജെപിക്കെതിരായ പോരാട്ടത്തിൽ യുഡിഎഫ് മുൻപന്തിയിലാണെന്ന് പൊതുവികാരം സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 2016 ൽ മണ്ഡലത്തിൽ പതിനേഴായിരത്തോളം വോട്ടുകൾ മാത്രമാണ് കിട്ടിയത്. ജനതാദൾ വീരേന്ദ്രകുമാർ പക്ഷത്തിന്റെ സ്ഥാനാർത്ഥി ചാരുപാറ രവിയായിരുന്നു അന്ന് യുഡിഎഫ് സ്ഥാനാർത്ഥി. ഇക്കുറി കോൺഗ്രസ് സീറ്റ് ഏറ്റെടുത്ത് ശക്തനായ സ്ഥാനാർത്ഥിയെ രംഗത്ത് ഇറക്കാൻ തീരുമാനിച്ചിരുന്നു. വിഎസ് ശിവകുമാർ, വിജയൻ തോമസ് എന്നിവരുടെ പേരുകളാണ് തിരുവനന്തപുരത്ത് പരിഗണനയിൽ ഉണ്ടായിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലും നേമം മണ്ഡലം ഉൾപ്പെട്ട കോർപ്പറേഷൻ ഡിവിഷനുകളിൽ യുഡിഎഫ് ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. 20 കോർപ്പറേഷൻ ഡിവിഷനുകളിൽ ഒന്നിൽ പോലും യുഡിഎഫിന് ജയിക്കാനായില്ല. ബിജെപിക്കായിരുന്നു മുൻതൂക്കം. ബിജെപിയും എൽഡിഎഫും തമ്മിൽ രണ്ടായിരത്തിൽപരം വോട്ടുകളുടെ വ്യത്യാസമാണുള്ളത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഉമ്മൻചാണ്ടിയെ പോലുള്ള നേതാവ് പോരാട്ടത്തിന് ഇറങ്ങിയാൽ രാഷ്ട്രീയ ചിത്രം മാറുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിടിച്ചെടുത്ത വട്ടിയൂർക്കാവിലും ഉമ്മൻചാണ്ടിയുടെ പേര് പരിഗണിക്കുന്നുണ്ട്. സിപിഎമ്മിലെ ജനകീയനായ വികെ പ്രശാന്തിനെ നേരിടാൻ മികച്ച സ്ഥാനാർത്ഥിയെ തേടുന്നതിനിടയിലാണ് ഉമ്മൻചാണ്ടിയുടെ പേര് ഉയർന്ന് വന്നിരിക്കുന്നത്. നായർ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ യുഡിഎഫിന് ശക്തമായ സംഘടനാ സംവിധാനമുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസിലെ ശിവകുമാർ ജയിച്ച മണ്ഡലമാണ് തിരുവനന്തപുരം. ഉമ്മൻചാണ്ടി തിരുവനന്തപുരം ജില്ലയിലേക്ക് പോയാൽ പുതുപ്പള്ളിയിൽ മകൻ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനാണ് നീക്കം. അതേ സമയം എ ഗ്രൂപ്പ് വൃത്തങ്ങൾ നിർദ്ദേശത്തോട് അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്.