യെസ് ബാങ്കിന്റെ സ്ഥാപകൻ റാണാ കപൂറിനെതിരെ നടപടി കർശനമാക്കി കേന്ദ്രസർക്കാർ. റാണ കപൂറിനും ഭാര്യയ്ക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. റാണാ കപൂറും യെസ് ബാങ്കിന്റെ മുൻ ഡയറക്ടർമാരും രാജ്യം വിടുന്നത് തടയുക ലക്ഷ്യമിട്ടാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. റാണാ കപൂറിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി.
യെസ് ബാങ്ക് സ്ഥാപകനെതിരെ എൻഫോഴ്സ്മെന്റ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡിഎച്ച്എഫ്എൽ ന് വായ്പ നൽകിയതിന് പിന്നാലെ റാണാ കപൂറിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് കോടികൾ എത്തിയതായി എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്.
യെസ് ബാങ്കിന്റെ ഇടപാടുകളിൽ ആർബിഐ കനത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. യെസ് ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പരാമവധി പിന്‍വലിക്കാവുന്ന തുക 50,000 രൂപയാക്കി നിയന്ത്രിച്ചു. റിസര്‍വ് ബാങ്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത് അതേ സമയം അടിയന്തര ആവശ്യങ്ങൾക്ക് പിൻവലിക്കൽ പരിധി ഒഴിവാക്കിയിട്ടുണ്ട്. ചികിൽസാ, ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ പരിധി ഒഴിവാക്കിയതായി അറിയിപ്പിൽ പറയുന്നു. അടിയന്തര ആവശ്യങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ പിൻവലിക്കാം.
2020 ഏപ്രിൽ മൂന്നുവരെയാണ് മൊറട്ടോറിയം . ധനമന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് പിന്‍വലിക്കല്‍ തുകയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. പ്രവർത്തന മികവില്ലായ്മ ചൂണ്ടിക്കാട്ടിയാണ് ബാങ്കിന് ധനമന്ത്രാലയം മോറിട്ടോറിയം ഏർപ്പെടുത്തിയത് വായ്പാ നഷ്ടം നികത്തുന്നതിനുസൃതമായ മൂലധന സമാഹാരണം നടത്താന്‍ സാധിക്കുന്നില്ലെന്നും ആര്‍ബിഐ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം യെസ് ബാങ്കിന്റെ ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പിന്‍വലിക്കല്‍ തുകയിൽ പരിധി നിശ്ചയിച്ചുള്ള പുതിയ നീക്കം.
പണം പിൻവലിക്കലിന് പരിധി ഏർപ്പെടുത്തിയതോടെ നിക്ഷേപകർ പ്രതിസന്ധിയിലായി. ബാങ്കിന്റെ എടിഎമ്മുകളിൽ പണം പിൻവലിക്കാനെത്തിയവരുടെ നീണ്ട ക്യൂ രൂപപ്പെട്ടു. ബാങ്കിന്റെ മിക്ക എടിഎമ്മുകളും കാലിയായി. ബാങ്കിന്റെ ഓൺലൈൻ ഇടപാടുകളും തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം നിയന്ത്രണങ്ങളിൽ നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടെന്ന് അർബിഐ അറിയിച്ചു. എല്ലാ നിക്ഷേപങ്ങളും സുരക്ഷിതമായിരിക്കുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. നിയന്ത്രണത്തെ തുടർന്ന് യെസ് ബാങ്ക് ഓഹരികൾ കൂപ്പുകുത്തി.