ഉമ്മൻചാണ്ടി സർക്കാരിനെ ജനം തിരസ്ക്കരിക്കാൻ പിൻവാതിൽ നിയമനവും കാരണമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ഐശ്വര്യ കേരളം യാത്ര' യുടെ ഭാഗമായി മണ്ണാർക്കാട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. താനടക്കമുള്ള മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്‍ചയും കാരണമായിട്ടുണ്ടാകാമെന്നും ചെന്നിത്തല പറഞ്ഞു.
പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ യുഡിഎഫ് ഭരണകാലത്ത് 175 ജീവനക്കാരെ പിൻവാതിലിലൂടെ നിയമിച്ചുവെന്ന വിജിലൻസ് കണ്ടെത്തൽ സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു ഈ പരാമർശം. എന്നാല്‍, യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനം തടയാൻ സമഗ്ര നിയമ നിർമ്മാണം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അനധികൃത നിയമനങ്ങൾ ക്രിമിനൽ കുറ്റമാകും. എൽ.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് 3 ലക്ഷത്തോളം പിൻവാതിൽ നിയമനങ്ങൾ നടന്നു. കേരളത്തിൽ പിൻവാതിൽ നിയമനങ്ങളുടെ കുംഭമേളയാണ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.