ഡല്‍ഹി: ചെങ്കോട്ട സംഘർഷത്തിൽ പ്രതിയായ പഞ്ചാബി ചലച്ചിത്ര താരം ദീപ് സിദ്ദു അറസ്റ്റില്‍. സിദ്ദുവിനും മറ്റു മൂന്നുപേരെക്കുറിച്ചും വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി പൊലീന്‍റെ സ്പെഷ്യല്‍ സെല്ലാണ് ഇന്ന് പുലർച്ചെ ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. 13 ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. ഇതോടെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 128 ആയി.
റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ പ്രതിഷേധ ട്രാക്ടർ റാലിക്കിടെയാണ് സിദ്ദുവിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെങ്കോട്ടയിൽ കടന്ന് സിഖ് പതാക ഉയർത്തിയത്. ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ വന്‍നാശനഷ്ടം വരുത്തുകയും സിഖ് പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു. ബിജെപിയുമായി അടുത്ത ബന്ധമുള്ള ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ സമരം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു അക്രമമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്.
ഗുണ്ടാത്തലവനില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ ലാഖ സിദ്ധാന, ദീപ് സിദ്ദു തുടങ്ങിയവര്‍ റിപ്പബ്ലിക് ദിന സമരത്തിനു തലേദിവസം തന്നെ കര്‍ഷകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നു. ചെങ്കോട്ടയില്‍ മൈക്രോഫോണുമായാണ് ദീപ് സിദ്ദു എത്തിയത്. കര്‍ഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചത് ദീപ് സിദ്ദുവാണ്. ഇതിലും അന്വേഷണം നടത്തണണെന്ന് സമൂഹ്യപ്രവര്‍ത്തകനായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു.