മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് രാജ്യസഭയില്‍ വികാരഭരിതമായ യാത്രയയപ്പ്. ഗുലാം നബിആസാദ് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയും മോദി ഗുജറാത്ത് മുഖ്യമന്ത്രിയും ആയിരുന്ന കാലത്ത് ഉണ്ടായ സഹായത്തെകുറിച്ച് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി വികാരാധീനനായത്. ഗുലാം നബി ആസാദിന് പകരം മറ്റൊരു പ്രതിപക്ഷ നേതാവിനെ കണ്ടെത്തുന്നത് അതീവ ദുഷ്കരമായിരിക്കും. കാരണം, അദ്ദേഹത്തിന് തന്റെ പാർട്ടിയെക്കുറിച്ച് മാത്രമല്ല, രാജ്യത്തെയും സഭയെയും കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്ന് മോദി പറഞ്ഞു.
ആസാദിനെ ഒരിക്കലും വിരമിക്കാൻ അനുവദിക്കില്ലെന്നും, അദ്ദേഹത്തിന്‍റെ ഉപദേശം സ്വീകരിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യസഭയില്‍ നന്ദിപ്രമേയത്തിന് മറുപടി പറയുന്ന വേളയിലും മോദി ആസാദിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സഭയില്‍ ഒരിക്കലും മോശം വാക്കുകള്‍ ഉപയോഗിക്കാത്ത, മാന്യമായി സംസാരിക്കുന്ന വ്യക്തിയാണ് ഗുലാം നബി ആസാദെന്നും, അദ്ദേഹത്തോട് വലിയ ബഹുമാനമാണെന്നും മോദി പറഞ്ഞിരുന്നു.