കൊച്ചി: പണം വാങ്ങി കബളിപ്പിച്ചെന്ന കേസിൽ മുൻകൂർ ജാമ്യം തേടി സണ്ണി ലിയോൺ ഹൈക്കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിലാണ് മൂൻകൂർ ജാമ്യം തേടിയത്. കേസ് നിലനിൽക്കില്ലെന്ന് കാണിച്ചാണ് സണ്ണി ലിയോണും സൺ സിറ്റി മീഡിയയും ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരന്റെ ആരോപണം വ്യാജമാണെന്ന് കരാർ രേഖകൾ പരിശോധിച്ചാൽ മനസിലാകുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേസിൽ സണ്ണിലിയോണിനെ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് നാല് ദിവസം മുമ്പ് ചോദ്യം ചെയ്തിരുന്നു. ഡിവൈഎസ്പി ഇമാനുവൽ പോളിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പെരുമ്പാവൂർ സ്വദേശിയായ ഷിയാസ് നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്.
ഡിജിപിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. കൊച്ചിയിൽ പരിപാടിയിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് 29 ലക്ഷം രൂപ കൈവശപ്പെടുത്തിയെന്നാണ് പരാതി. എന്നാൽ പണം കൈപ്പറ്റിയശേഷം പരിപാടിയിൽ ഇവർ പങ്കെടുത്തില്ലെന്ന് പരാതിയിൽ പറയുന്നു. 2016 മുതൽ 12 തവണയായാണ് 29 ലക്ഷം രൂപ നൽകിയത്.
അതേസമയം സണ്ണിലിയോണിക്കെതിരായ പണം കബളിപ്പിക്കൽ, വഞ്ചാനാ കേസുകൾ നിലനിൽക്കില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം സണ്ണി ലിയോൺ തട്ടിപ്പ് നടത്തിയതിന് തെളിവില്ല. കൊച്ചിയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തത് മനപൂർവം അല്ല. ചടങ്ങ് നടക്കാതെ വന്നപ്പോൾ സണ്ണി ലിയോൺ അഞ്ച് തവണ തീയതി മാറ്റി നൽകിയെന്നും പൊലീസ് കണ്ടെത്തി. കേസ് അവസാനിപ്പിക്കാൻ ഡിജിപിക്ക് റിപ്പോർട്ട് നൽകുമെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് മൂൻകൂർ ജാമ്യം തേടി സണ്ണി ലിയോൺ ഹൈക്കോടതിയെ സമീപിച്ചത്.
ചാനലിന്റെ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് സണ്ണി ലിയോൺ കേരളത്തിലുണ്ട്. തിരുവനന്തപുരം പൂവാർ റിസോർട്ടിലാണ് ഇവർ താമസിക്കുന്നത്. ഭർത്താവ് ഡാനിയൽ വെബ്ബറും കേരളത്തിലുണ്ട്. ഒരുമാസത്തെ ഷൂട്ടിംഗിനായി 2 ആഴ്ചമുമ്പാണ് സണ്ണി ലിയോണും കുടുംബവും കേരളത്തിൽ എത്തിയത്.