കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആശുപത്രി വിട്ടു. ആരോഗ്യ നില ഭേദപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് ജയരാജനെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. ജയരാജന് ഒരുമാസത്തെ പൂർണ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു. പ്രതിരോധ ശേഷി വീണ്ടെടുക്കാനാണ് ഹോം ഐസൊലേഷൻ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
രോഗമുക്തമാകാൻ പരിശ്രമിച്ച എല്ലാവർക്കും ജയരാജൻ നന്ദി അറിയിച്ചു. ജനുവരി 20 നാണ് ജയരാജനെ കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ജയരാജന്റെ ആരോഗ്യ നിലഗുരുതരമായി. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ശ്വസനം.
ജയരാജനെ ചികിത്സിക്കുന്നതിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് വിദഗ്ധ സംഘം പരിയാരത്ത് എത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ കൊവിഡ് വിദഗ്ധൻ ഡോ. അനൂപ് കണ്ണൂരിൽ എത്തി ജയരാജനെ പരിശോധിച്ചിരുന്നു.