പന്തീരാങ്കാവ് യു.എ.പി.എ കേസിൽ പ്രതികളായ താഹയുടെയും അലന്‍റെയും വീടുകൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. അലനും താഹയും മാവോയിസ്റ്റ് ആണെന്നതിന് മുഖ്യമന്ത്രി തെളിവ് തരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.എ.പി.എ ചുമത്തുന്നതിനുള്ള നിബന്ധന പന്തീരാങ്കാവ് കേസില്‍ പാലിച്ചില്ലെന്നാരോപിച്ച പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ പ്രശ്നമായതു കൊണ്ടാണ് ഇടപെട്ടതെന്നും വ്യക്തമാക്കി.
രാവിലെ എട്ടു മണിയോടെ താഹയുടെ വീട്ടിലാണ് പ്രതിപക്ഷ നേതാവ് ആദ്യം എത്തിയത്. മാതാപിതാക്കളിൽ നിന്നും സഹോദരനിൽ നിന്നും അദ്ദേഹം വിവരങ്ങൾ ചോദിച്ചറിഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കുടുംബാംഗങ്ങൾ കാര്യങ്ങൾ വിശദീകരിച്ചത്. താഹ സി.പി.എം പ്രവർത്തകനാണെന്നും പോലീസ് കെട്ടിച്ചമച്ച തെളിവുകളാണ് മകനെതിരെ ഉള്ളതെന്നും ഇവർ പറഞ്ഞു. തുടർന്ന് അലന്‍റെ മാതാ പിതാക്കളെയും രമേശ് ചെന്നിത്തല കണ്ടു.
Also Read
ഈ കേസിൽ യു.എ.പി.എ ചുമത്താൻ ഒരു ന്യായവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. തെളിവുകൾ ഉണ്ടെങ്കിൽ മുഖ്യ മന്ത്രി പുറത്ത് വിടണം. വിഷയം വീണ്ടും നിയമ സഭയിൽ ഉന്നയിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രിയും അമിത്ഷായും തമ്മില്‍ എന്താണ് വ്യത്യാസമെന്നും ചെന്നിത്തല ചോദിച്ചു. എം.കെ രാഘവൻ എം.പി, പാറക്കൽ അബ്ദുള്ള എം.എൽ.എ നേതാക്കളായ എൻ സുബ്രഹ്മണ്യം, കെ പ്രവീൺ കുമാർ, പി.എം നിയാസ് തുടങ്ങിയവരും പ്രതിപക്ഷ നേതാവിന് ഒപ്പമുണ്ടായിരുന്നു.
അലന്‍റെയും താഹയുടെയും വിഷയത്തില്‍ ഇടപെടാൻ യു.ഡി.എഫ് തീരുമാനിച്ചതായി എം.കെ.മുനീർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മുന്നണിയിൽ ആലോചിച്ച ശേഷമെടുത്ത ഈ തീരുമാനത്തിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാവ് അലന്‍റെയും താഹയുടെയും വീടുകൾ സന്ദർശിക്കുമെന്നും മുനീർ പറഞ്ഞിരുന്നു.