കണ്ണൂർ: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അഴീക്കോട് വീണ്ടും മത്സരിക്കുകയും ജയിക്കുകയും ചെയ്യുമെന്ന് കെ. എം. ഷാജി എംഎൽഎ. അഴീക്കോട് മത്സരിക്കാന്‍ പി. ജയരാജന്‍ വന്നാല്‍ വന്നത് പോലെ മടങ്ങിപ്പോകും. നികേഷ് വീണ്ടും മത്സരിക്കാനെത്തിയാല്‍ വളരെ സന്തോഷം. കെ. സുധാകരനെ സിപിഎമ്മിന് കൊത്തി തിന്നാൻ വിട്ട് കൊടുക്കില്ല. താനും പി. ടി തോമസ് അടക്കമുള്ള മറ്റു പ്രതിപക്ഷ നേതാക്കളും ഈ സർക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചത് കൊണ്ട് പക തീർക്കുകയാണ് സിപിഎം. വിജിലൻസ് കേസ് ഭയപ്പെടുന്നില്ലെന്നും കെ.എം ഷാജി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം, സീറ്റ് വച്ചുമാറാൻ കോൺഗ്രസ് തയ്യാറാകാത്തതും മറ്റ് സ്ഥാനാർത്ഥികൾക്ക് അഴീക്കോട് ജയസാധ്യതയില്ലെന്ന ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തലുമാണ് ഷാജി തന്നെ അഴീക്കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്.
എന്നാല്‍, അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ കെ എം ഷാജി എംഎൽഎ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിച്ചെന്ന കേസിലെ വിജിലൻസ് അന്വേഷണം തുടരുകയാണ്. ഒരുതവണ ഷാജിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഖമറുദ്ദീനും ഇബ്രാഹിം കുഞ്ഞിനും പിന്നാലെ ഷാജിയും അറസ്റ്റിലാകുമെന്ന പ്രചാരണം സിപിഎം കേന്ദ്രങ്ങൾ നടത്തുന്നത് അഴീക്കോടെ ജയത്തിന് തടസ്സമാകുമെന്ന് ഷാജിക്ക് ആശങ്കയുണ്ടായിരുന്നു.