ബിജെപിയോട് രാഷ്ട്രീയ ചായ് വ് പുലര്‍ത്തുന്ന സംവിധായകനും നടനുമായ മേജര്‍ രവി കോൺഗ്രസില്‍ ചേരുമെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇക്കാര്യത്തിൽ മേജർ രവിയിൽനിന്നുള്ള പ്രതികരണം ലഭ്യമായിട്ടില്ല. പക്ഷെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തന്‍റെ മണ്ഡലത്തില്‍ എത്തുമ്പോള്‍ അതില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിജെപിയുമായി ബന്ധപ്പെട്ടാണ് മേജര്‍ രവി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ അദ്ദേഹം സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. 90 ശതമാനം ബിജെപി നേതാക്കളും വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന അദ്ദേഹത്തിന്‍റെ പ്രസ്താവനക്കെതിരെ ബിജെപി നേതാക്കള്‍തന്നെ രംഗത്തുവരുന്ന സ്ഥിതിയുണ്ടായി. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉള്ളതെന്നായിരുന്നു അതിനോട് മേജര്‍ രവിയുടെ പ്രതികരണം. മസില് പിടിച്ചു നടക്കാന്‍ മാത്രം ഇവര്‍ക്ക് കഴിയുകയുള്ളൂവെന്നും, രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍ എന്നും അദ്ദേഹം ആരോപിച്ചു. ഇത്തവണ ബിജെപി നേതാക്കൾക്കായി എവിടെയും പ്രസംഗിക്കാൻ പോകില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സിപിഎം സ്ഥാനാർഥി പി. രാജീവിന് വേണ്ടി വോട്ടഭ്യർഥിച്ച് മേജര്‍ രവി ഇടതു വേദിയിലും എത്തിയിരുന്നു. 'എനിക്ക് എല്ലാ പാർട്ടിയിലും സുഹൃത്തുക്കളുണ്ട്. എന്നു വച്ച് ഞാനൊരു പ്രത്യേക പാർട്ടിയെയും പിന്തുണക്കുന്ന ആളല്ല' എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. നരേന്ദ്ര മോദിയാണ് തന്‍റെ ഇഷ്ട നേതാവെന്നും ന്നും ഞാൻ അദ്ദേഹത്തിന്റെ പിന്‍ഗാമി ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.