പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണയുമായി എത്തിയ പൊലീസുകാർക്ക് സസ്പെന്‍ഷന്‍. ആറ് പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
എറണാകുളം ഡിസിസി ഓഫീസില്‍ എത്തിയാണ് പൊലീസുകാര്‍ ഐശ്വര്യ കേരള യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിച്ചത്. കണ്‍ട്രോള്‍ റൂം എഎസ്‌ഐ ഷിബു ചെറിയാന്‍, ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എഎസ്‌ഐമാരായ ജോസ് ആന്റണി, ബിജു, കൂടാതെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സില്‍ജന്‍, ദിലീപ്, സദാനന്ദന്‍ എന്നിവരാണ് ഷാള്‍ അണിയിച്ചത്.
യുഡിഎഫ് നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നതിനെ തുടർന്നു സംഭവത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മുമ്പ് ജില്ലയിൽ പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ആയിരുന്നു ഇവർ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര എറണാകുളത്ത് എത്തിയപ്പോഴാണ് സർവീസിലുള്ള പൊലീസുകാർ ചട്ടവിരുദ്ധമായി സ്വീകരണം നൽകിയതെന്ന ആരോപണം ഉയർന്നത്. വ്യാഴാഴ്ച രാത്രി എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ വെച്ചാണ് പൊലീസുകാർ നേതാക്കളെ കണ്ടത്. കൊച്ചി സിറ്റി ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പിലെ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പൊലീസുകാർക്ക് വിനയായത്.