കേരളത്തില്‍ വീണ്ടും പുതിയ കൊറോണ വൈറസ് മൂലമുള്ള രോഗമായ കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ അഞ്ചു പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജ അറിയിച്ചു. ഇതില്‍ മൂന്നു പേരും ഇറ്റലിയില്‍ നിന്ന് വന്നവരാണ്. ഇന്നലെ രാത്രിയാണ് ഇവർക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. അവര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇന്നലെ ഇറ്റലിയില്‍ നിന്നും എത്തിയ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിരുന്നു.
29-ന് വെനീസ് - ദോഹ, ഫ്ലൈറ്റില്‍ ഇറ്റലിയില്‍ നിന്നും വന്ന ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് ഇപ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. ഇറ്റലിയില്‍ നിന്ന് നിന്ന് വന്ന വിവരം അവര്‍ മറച്ചുവെച്ചിരിക്കുകയായിരുന്നു. ഇത് നിയമപരമായി തെറ്റാണ്. ആശുപത്രിയില്‍ എത്താന്‍ മടിച്ച അന്‍പത്തിയഞ്ചുകാരനേയും ഭാര്യയേയും ഇരുപത്തിരണ്ടുകാരനായ മകനേയും ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഖത്തര്‍ എയര്‍വേയ്‌സിന്റെ QR126 വെനീസ് – ദോഹ, QR 514 ദോഹ – കൊച്ചി വിമാനങ്ങളില്‍ ഫെബ്രുവരി 28-നും 29-നും കൊച്ചിവരെ യാത്ര ചെയ്തവര്‍ അടിയന്തരമായി സര്‍ക്കാര്‍ ആശുപത്രിയുമായി ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.