മുൻ ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയിക്ക് എതിരായ ലൈംഗിക ആരോപണത്തിന് പിന്നിലെ ഗൂഡാലോചന തള്ളികളയാൻ കഴിയില്ലെന്ന സുപ്രീംകോടതി സമിതി റിപ്പോർട്ടിനെതിരെ പ്രതികരണവുമായി തൃണമൂൽ എം.പി മഹുവ മൊയ്ത്ര. ലൈംഗിക ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്ന സ്ത്രീകളെല്ലാം ഒന്നിച്ചുചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്ന സമിതിയുടെ കണ്ടെത്തലിനെ പരിഹസിച്ചുകൊണ്ട് മഹുവ പറഞ്ഞു.
ഗൊഗോയ്ക്ക് എതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാനല്ല, മറിച്ച് ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാനാണ് കമ്മിറ്റി രൂപീകരിച്ചതെന്ന് സുപ്രീംകോടതി പറയുന്നു. അതേ മൈ ലോർഡ്, ലൈംഗിക അതിക്രമത്തിന് വിധേയരായ എല്ലാവരും ഒരുമിച്ച് ചേർന്ന് ഗൂഡാലോചന നടത്തുകയായിരുന്നു' - മഹുവ മൊയ്ത്ര എം. പി. ട്വിറ്ററിൽ കുറിച്ചു.
ഗൊഗോയ്ക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ ഗൂഡാലോചന തള്ളിക്കളയാൻ പറ്റില്ലെന്നായിരുന്നു കേസിലെ നടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതിയുടെ പരാമർശം. ജുഡീഷ്യല്‍ തലത്തിലും ഭരണതലത്തിലും രഞ്ജന്‍ ഗൊഗോയി എടുത്ത കര്‍ശന നടപടികളും അസം എന്‍.ആര്‍.സി കേസിലെ ഗൊഗോയി എടുത്ത കടുത്ത നിലപാടും ഗൂഢാലോചനയ്ക്ക് കാരണമായിട്ടുണ്ടാകാമെന്ന് ഐ.ബി റിപ്പോര്‍ട്ട് നല്‍കിയെന്നും സുപ്രീംകോടതി അറിയിച്ചു. രണ്ട് വര്‍ഷം മുമ്പുള്ള പരാതി ആയതിനാല്‍ തുടരന്വേഷണത്തിന് സാധ്യത ഇല്ലെന്നും അതിനാല്‍ കേസ് അവസാനിപ്പിക്കുന്നുവെന്നും സുപ്രീംകോടതി വിശദീകരിക്കുന്നു.