കേരളത്തിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതായി സര്‍വ്വേ ഫലം. കേന്ദ്രസര്‍ക്കാര്‍ നടത്തിയ പീരിയോഡിക് ഫോഴ്സ് സര്‍വ്വേ ഫലം പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതാണ്. 15 നും 29 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 2020 ജനുവരി മുതൽ മാർച്ച് വരെ 40.5 ശതമാനമാണ്. 2020 ഡിസംബർ 31 ന് പുറത്തിറക്കിയ സർവേ പ്രകാരം യുവാക്കളുെട തൊഴില്ലായാമയുടെ ദേശീയ ശരാശരി 21 ആണ്. ഇത് കൊവിഡ് കാലത്തിന് മുന്‍പുള്ള കണക്കായതിനാല്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. 'ദി ന്യൂസ് മിനിറ്റ്' ആണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ഈ വര്‍ഷം ജനുവരി 14ന് ധനമന്ത്രി തോമസ് ഐസക്ക് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 36 ശതമാനമാണെന്നാണ് സഭയില്‍ പറഞ്ഞത്. 2018-19 കാലത്തെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു തോമസ് ഐസക്കിന്റെ വിശദീകരണം. അന്ന് ദേശീയ ശരാശരി 17 ശതമാനമായിരുന്നു.
2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 36.3 ശതമാനമായിരുന്നു കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. 2020 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇത് 11 ശതമാനത്തോളം ഉയരുകയായിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. ഗ്രാമപ്രദേശങ്ങളില്‍ ഈ നിരക്ക് 35.8 ശതമാനമാണെങ്കില്‍ കേരളത്തിലെ നഗരപ്രദേശങ്ങളില്‍ 34.6 ശതമാനമാണ് യുവാക്കളിലെ തൊഴിലില്ലായാമ നിരക്ക്. 2017-18 കാലത്തും 2018-19 കാലത്തും കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 35 ശതമാനത്തോടടുത്ത് തന്നയായിരുന്നു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നല്‍കുന്ന കണക്കുപ്രകാരം 2020 ജൂലൈ 31 വരെ എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തത് 34.3 ലക്ഷം യുവാക്കളാണ്. എംപ്ലോയ്‌മെന്‌റ് എക്‌സ്‌ചേഞ്ച് വഴിയുള്ള പ്ലേയ്‌സ്‌മെന്റുകള്‍ 2010 മുതല്‍ കുത്തനെ ഇടിഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെ പിന്‍വാതില്‍ നിയമനമുയര്‍ത്തി പിഎസ്എസി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തിവരുന്ന സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ 25-ാം ദിവസവും തുടരുകയാണ്. ഇന്നലെ സമരം ചെയ്യുന്ന കെഎസ്‌യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.