മാതൃഭാഷ ‘ജീവിതത്തിന്റെ ആത്മാവാണെന്ന്' ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു. എല്ലാ പാർലമെന്റ് അംഗങ്ങളും ഇന്ത്യൻ ഭാഷകളുടെ സംരക്ഷണത്തിനും ഉന്നമനത്തിനുമായി സജീവമായി ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഫെബ്രുവരി 21 ന് ‘അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തിന്’ മുന്നോടിയായി ലോക്‌സഭയിലെയും രാജ്യസഭയിലെയും എല്ലാ അംഗങ്ങൾക്കും അയച്ച കത്തിലാണ് നായിഡു ഇക്കാര്യം വ്യക്തമാക്കിയത്.
അനൌപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്ന കാലം മുതല്‍ മാതൃഭാഷയില്‍ പ്രാവീണ്യം ഉണ്ടാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മൂന്നു പേജുള്ള കത്തില്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പ്രാദേശിക ഭാഷകളെ അവഗണിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും നായിഡു അംഗങ്ങളെ ബോധവാന്മാരാക്കാന്‍ ശ്രമിക്കുന്നു.
എന്നാല്‍ നേരത്തെ, ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതും വ്യാപിപ്പിക്കുന്നതും സംബന്ധിച്ചു പാർലമെന്റ് സമിതി 2011–ൽ സമർപ്പിച്ച ഒൻപതാം റിപ്പോർട്ട് നരേന്ദ്ര മോദി സർക്കാർ പൂര്‍ണ്ണമായും അംഗീകരിച്ചിരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഹിന്ദിയിൽത്തന്നെ പ്രസംഗിക്കണം, കേന്ദ്രസർക്കാരിന്‍റെ ഫയലുകള്‍ ഇനി ഹിന്ദിയിലായിരിക്കണം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദിയിൽ പരീക്ഷകൾ എഴുതാനും അഭിമുഖം നേരിടാനും അവസരമുണ്ടാകണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഒൻപതാം റിപ്പോർട്ടില്‍ ഉള്ളത്. തമിഴ്നാടും കർണാടകയും ആന്ധ്രയും തെലങ്കാനയും ഈ ഭാഷാപീഡനത്തിനെതിരെ എതിർപ്പു പ്രകടിപ്പിച്ചുകഴിഞ്ഞു. അതിനിടെയാണ് മാതൃഭാഷയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ചുകൊണ്ട് ഉപരാഷ്ട്രപതി കത്തെഴുതുന്നത്.