തിരുവനന്തപുരം: മനസാക്ഷിയുണ്ടെങ്കിൽ സംസ്ഥാനത്തെ പെട്രോൾ വിലയിൽ നികുതി കുറച്ച് പത്ത് രൂപയുടെ കുറവെങ്കിലും വരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍. പെട്രോൾ വിലവര്‍ധനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരു ലിറ്റര്‍ പെട്രോളിന്റെ നികുതിയില്‍ നിന്നും ലഭിക്കുന്ന 40 ശതമാനവും സംസ്ഥാന സര്‍ക്കാരിനാണ് ലഭിക്കുന്നത്, ഇത്തരത്തില്‍ കാശ് വാങ്ങി ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാരെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
'സബ്‌സിഡിയില്‍ ഗ്യാസ് ഉപയോഗിക്കുന്നവര്‍ക്ക് വിലവര്‍ധനവ് ഉണ്ടായിട്ടില്ല. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വിലയാണ് വര്‍ധിച്ചത്. ആ കാര്യത്തിലും കേന്ദ്രത്തിന്റെ നികുതി സംസ്ഥാനത്തിന് നല്‍കുന്നുണ്ട്. സ്റ്റേറ്റിന് ഒരു ചെലവും ഇല്ല. പെട്രോള്‍ അടിക്കാ… കാശ് വാങ്ങാ. ഡീസല്‍ അടിക്കാ കാശ് വാങ്ങാ.. അങ്ങനെ കാശ് വാങ്ങി കാശ് വാങ്ങി കൊള്ളയടിക്കുകയാണ്. പത്ത് രൂപ കുറക്കണം സര്‍ പിണറായി' എന്നാണ് സുരേന്ദ്രന്‍റെയും ബിജെപിയുടേയും പുതിയ ന്യായം.
രാജ്യത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് ഇന്ധനവില ഉയരുന്നത്. ഇന്ന് മാത്രെ പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് കൂടിയത്. കുതിച്ചുയരുന്ന ഇന്ധനവിലയുടെ പ്രത്യാഘാതമെന്നോളം അവശ്യസാധനങ്ങളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്.