തിരുവനന്തപുരം: എല്‍ഡിഎഫിന് ഭരണതുടര്‍ച്ച ഉണ്ടായേക്കുമെന്ന പ്രീപോള്‍ സര്‍വ്വേയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന് ഭയമില്ലെന്നും തെരഞ്ഞെടുപ്പ് വരുമ്പോള്‍ കാണാമെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇടതുപക്ഷ സര്‍ക്കാരിന് തുടര്‍ഭരണം പ്രഖ്യാപിച്ചു കൊണ്ടാണ് ഞായറാഴ്ച രണ്ട് സര്‍വ്വേകള്‍ പുറത്തുവന്നത്. ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ, ട്വന്റി ഫോര്‍ ന്യൂസ് പോള്‍ ട്രാക്കര്‍ സര്‍വ്വേകളാണ് എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ചത്.
എല്‍ഡിഎഫിന് 68 മുതല്‍ 78 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ട്വന്റിഫോര്‍ സര്‍വ്വേ പ്രവചനം. 72 മുതല്‍ 78 സീറ്റ് വരെ നേടും നേടുമെന്നാണ് ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ ഫലം പറയുന്നത്. യുഡിഎഫിന് 62 മുതല്‍ 72 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് ട്വന്റിഫോര്‍ സര്‍വ്വേയും, 59 മുതല്‍ 65 മണ്ഡലങ്ങളില്‍ വരെ ജയിക്കാനുള്ള സാധ്യതയുണ്ടെന്ന് ഏഷ്യാനെറ്റും ചൂണ്ടിക്കാട്ടുന്നു.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രകടനത്തെ ശരാശരിയായാണ് ജനം വിലയിരുത്തുന്നതെന്ന് ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേയില്‍ പറയുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനത്തിന് പത്തില്‍ 5.2 മാര്‍ക്കാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ നല്‍കിയതെന്ന് ഫലം ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, തെരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ അംഗീകരിക്കുന്നതായി മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകാൻ യുഡിഎഫിന് പ്രചോദനമാക്കുന്നതാണ് സർവേ ഫലങ്ങളെന്നും പ്രതിസന്ധികളെ അതിജീവിച്ച് യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.