തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ഐ.എൻ.ടി.യു.സി., ബി.എം.എസ്. യൂണിയനുകൾ ആഹ്വാനംചെയ്ത 24 മണിക്കൂർ പണിമുടക്ക് തിങ്കളാഴ്ച രാത്രി ആരംഭിച്ചു. ശമ്പളപരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചും പുതിയ കമ്പനിയായ സ്വിഫ്റ്റിന്റെ വ്യവസ്ഥകളെ എതിർത്തുമാണ് സമരം. പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന തൊഴിലാളി സംഘടന നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. ചർച്ച പ്രഹസനമായിരുന്നുവെന്നും പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും തൊഴിലാളി സംഘടന നേതാക്കൾ വ്യക്തമാക്കുകയായിരുന്നു.
ശമ്പള പരിഷ്കരണത്തിലാണ് ചർച്ച വഴിമുട്ടിയത്. ഏപ്രിൽ ഒന്നുമുതൽ ശമ്പള പരിഷ്കരണം നടപ്പാക്കുന്ന വിധത്തിൽ ഉത്തരവിറക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. എന്നാല്‍, സർക്കാരിനോട് ആലോചിക്കാതെ പറയാനാവില്ലെന്ന് എം.ഡി. പറഞ്ഞു.
ദീര്‍ഘദൂര സര്‍വീസുകളെയാണ് സമരം ഏറ്റവും കൂടുതല്‍ ബാധിച്ചത്. പത്തു ശതമാനം സര്‍വീസുകളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.